കൊറോണ പ്രതിരോധനടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി പൊതു ജനങ്ങൾക്കിടയിൽ കൂടുതൽ കോവിഡ് ടെസ്റ്റുകൾ നടത്താൻ ഒരുങ്ങികൊണ്ട് ബ്രിട്ടീഷ് ഗവൺമെൻറ്. ആദ്യഘട്ടമെന്നോണം ഇരുപതിനായിരം പേർക്കാണ് കോവിഡ് പരിശോധന നടത്താൻ തീരുമാനിച്ചിരിക്കുന്നതെന്ന് ബ്രിട്ടീഷ് ആരോഗ്യ മന്ത്രിയായ മെറ്റ് ഹാൻഡ് കോക്ക് അറിയിച്ചു. ഇതുവരെ രാജ്യത്ത് പതിനായിരത്തോളം ആൾക്കാർ കോവിഡ് ബാധിച്ചു മരണപ്പെട്ടു എന്നും ലോക്ഡൗണിന്റെ അഞ്ചാമത്തെ ആഴ്ചയിലാണ് രാജ്യം ഇപ്പോൾ നിലവിലുള്ളതെന്നും എത്രയും പെട്ടെന്ന് സുഗമമായ ജനജീവിതം സാധ്യമാക്കാനുള്ള എല്ലാ പ്രവർത്തനങ്ങളും ഗവൺമെൻറ് കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു.
ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന പ്രകാരം ആദ്യഘട്ടത്തിൽ ഇരുപതിനായിരം പേർക്കും പിന്നീട് വരുന്ന പന്ത്രണ്ട് മാസങ്ങളിലായി മൂന്നു ലക്ഷത്തോളം പേർക്കും ഈ പരിശോധനകൾ തുടർന്നുകൊണ്ടേയിരിക്കും എന്നും അധികൃതർ അറിയിച്ചു. കോവിഡ്-19 അണുബാധയെ കുറിച്ച് കൂടുതൽ പഠിക്കുന്നതിനായി രോഗം ബാധിച്ച് സുഖമായവരുടെ രക്ത സാമ്പിളുകൾ സ്വീകരിച്ച് ആന്റിബോഡി പഠനം നടത്തുമെന്നും ബ്രിട്ടീഷ് ആരോഗ്യവകുപ്പ് അറിയിച്ചു.