മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താ സമ്മേളനം തിങ്കളാഴ്ച മുതൽ ഒന്നിടവിട്ട ദിവസങ്ങളിൽ പുനരാരംഭിക്കും. വാർത്താ സമ്മേളനം നിർത്തിയതിനെ കുറിച്ച് കോൺഗ്രസിന്റെ ചില എംഎൽഎമാർ ദുർവ്യാഖ്യാനം ചമച്ചതിനെ തുടർന്നാണ് വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്തുവന്നത്.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ ദിവസവും അവലോകന യോഗം ചേർന്നതിന് ശേഷം സംസ്ഥാനത്തെ ജനങ്ങൾക്ക് കൃത്യമായ മാർഗനിർദേശങ്ങളും മുന്നറിയിപ്പുകളും മുഖ്യമന്ത്രി നൽകുമായിരുന്നു. ഇതിനെ ആറ് മണി തള്ള് എന്ന രീതിയിലാണ് കോൺഗ്രസിന്റെ ചില എംഎൽഎമാർ പരിഹസിച്ചത്. കൊവിഡ് നിയന്ത്രണവിധേയമായത് കണക്കിലെടുത്ത് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഇനി മുതൽ സ്ഥിരം വാർത്താ സമ്മേളനം ഉണ്ടാകില്ലെന്ന് അറിയിച്ചിരുന്നു
സ്പ്രിംഗ്‌ളർ വിവാദത്തെ തുടർന്നാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനം നിർത്തിയതെന്നായിരുന്നു ഇതോടെ പ്രതിപക്ഷത്തിന്റെ പരിഹാസം. സമൂഹ മാധ്യമങ്ങളിൽ അടിസ്ഥാനമില്ലാത്ത വ്യാജ പ്രചാരണം ഇവർ അഴിച്ചുവിട്ടതോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണവുമായി രംഗത്തുവന്നിരിക്കുന്നത്.
ഇനി മുതൽ ദിവസവും കൊവിഡ് അവലോകന യോഗങ്ങളുണ്ടാകില്ല. ഒന്നിടിവിട്ട ദിവസങ്ങളിലാകും അവലോകന യോഗം ചേരുക. ഇതിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും.