വുഹാനെ അപകടസാധ്യത കുറഞ്ഞ പ്രദേശമായി ചൈന പ്രഖ്യാപിച്ചു. ചൈനയുടെ സ്റ്റേറ്റ് കൗൺസിൽ പുറത്തിറക്കിയ മാർഗ്ഗ നിർദ്ദേശമനുസരിച്ച് കഴിഞ്ഞ 14 ദിവസങ്ങളിൽ പുതുതായി സ്ഥിരീകരിച്ച കേസുകളില്ലാത്ത നഗരങ്ങൾ, ജില്ലകൾ എന്നിവയാണ് അപകടസാധ്യത കുറഞ്ഞ പ്രദേശങ്ങളായി തരംതിരിക്കുന്നത്.
50ൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങൾ ഇടത്തരം അപകടമേഖലയായി കണക്കാക്കും. 50ൽ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും വ്യാപനം ശക്തമല്ലാത്ത മേഖലകളും ഇതിൽ ഉൾപ്പെടുത്തും. കേന്ദ്രീകൃതമായ വ്യാപനം കണ്ടെത്തുകയും 14 ദിവസത്തിനിടെ 50ലേറെ പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്യുന്ന പ്രദേശങ്ങൾ ഉയർന്ന അപകട സാധ്യതയുള്ള മേഖലയായാണ് കണക്കാക്കുക. 16 കോവിഡ് കേസുകളാണ് 24 മണിക്കൂറിനിടെ ചൈന ദേശീയ ആരോഗ്യ കമീഷൻ (എൻ.എച്ച്.സി) സ്ഥിരീകരിച്ചത്. വിശേത്തു നിന്ന് വന്ന ഒമ്പത് പേർക്കും നാട്ടിലുള്ള ഏഴ് പേർക്കുമാണ് രോഗബാധ കണ്ടെത്തിയത്. 4,632 പേരാണ് രാജ്യത്ത് ഇതുവരെ മരിച്ചത്.