വിമാനാപകട പശ്ചാത്തലത്തില്‍ കോഴിക്കോട് വിമാനത്താവളത്തിനെതിരെ സംഘടിതനീക്കം. വിമാനത്താവളം അടച്ചൂപൂട്ടണമെന്നും വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്കരുതെന്നതുമടക്കമുള്ള ആവശ്യങ്ങളാണ് ഒരുവിഭാഗം ഉന്നയിക്കുന്നത്. വ്യാജപ്രചാരണങ്ങള്‍ മാത്രമല്ല, എയർപോർട്ട് അടച്ചുപൂട്ടണം എന്നാവശ്യപ്പെട്ട് ഹൈകോടതിയില്‍ ഹർജിയുമെത്തി. ഇതിനെതിരെ വിമാനത്താവള അതോറിറ്റിയുടെ നേതൃത്വത്തില്‍ മറുപടി തയാറാക്കുന്നുണ്ട്.2011ല്‍ നടത്തിയ പരിശോധന റിപ്പോര്‍ട്ടെന്ന പേരില്‍ പ്രചരിപ്പിക്കുന്നതെല്ലാം വ്യാജമാണെന്ന് അതോറിറ്റി ഉദ്യോഗസ്ഥര്‍ പറയുന്നു. പ്രതികൂല കാലാവസ്ഥയിലും വൈമാനികരെ ലാന്‍ഡിങ്ങിന് സഹായിക്കുന്ന ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് സംവിധാനം (ഐ.എല്‍.എസ്) കരിപ്പൂരില്‍ ഇല്ല എന്നാണ് ഇവര്‍ ആദ്യം പറഞ്ഞത്. പിന്നീട് ഇത് ഒരു റണ്‍വേയില്‍ മാത്രമേയുള്ളൂവെന്നാക്കി. എന്നാല്‍, വര്‍ഷങ്ങളായി കരിപ്പൂരില്‍ രണ്ട് റണ്‍വേയിലും ഐ.എല്‍.എസ് സംവിധാനമുണ്ട്. ഇതില്‍ റണ്‍വേ പത്തിലെ ഐ.എല്‍.എസ് 2016ല്‍ മാറ്റി പുതിയത് സ്ഥാപിക്കുകയും ചെയ്തിരുന്നു. അതുപോലെ റൺവേക്ക് ഘര്ഷണമില്ലെന്നും ഘര്‍ഷണ പരിശോധന കൃത്യമായി നടക്കുന്നില്ലെന്നുമാണ് മറ്റൊരു ആരോപണം. ചെന്നൈയില്‍നിന്നെത്തിച്ച യന്ത്രമുപയോഗിച്ച് നടത്തിയ പരിശോധനയിലും അപകടശേഷം എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടത്തിയ പരിശോധനയിലും ഘര്‍ഷണം കുറവുള്ളതായി കണ്ടെത്താനായിട്ടില്ല. റണ്‍വേയിലെ റബര്‍ ഡെപ്പോസിറ്റ് നീക്കം ചെയ്യാന്‍ മൂന്നരകോടി രൂപ ചെലവില്‍ കരിപ്പൂരില്‍ വാഹനമുണ്ട്. സുതാര്യമായ ഏതു അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും കരിവാരി തേക്കാനുള്ള ശ്രമങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കുമെന്നും അധികൃതർ അറിയിച്ചു.