ലോക്‌ഡൗൺ നീട്ടിയ സാഹചര്യത്തിൽ സംസ്ഥാനത്തു പൊതുഗതാഗതം ഉണ്ടാകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കാറിൽ ഡ്രൈവറല്ലാതെ രണ്ടു പേർക്കു മാത്രം സഞ്ചരിക്കാം. കണ്ടെയ്ൻമെന്റ് സോണിൽ ഇതും അനുവദിക്കില്ല. ഇരുചക്ര വാഹനങ്ങളിൽ ഒരാൾ മാത്രം. അത്യാവശ്യ യാത്രകൾക്കു കണ്ടെയ്ൻമെന്റ് സോൺ ഒഴികെയുള്ള സ്ഥലങ്ങളിൽ ഇളവുണ്ടാകും. ആളുകൾ കൂടിച്ചേരാൻ പാടില്ല. തിയറ്റർ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിലെ നിയന്ത്രണം തുടരും. ആളുകൾ കൂടിച്ചേരുന്ന പരിപാടികൾ വേണ്ടെന്നു വയ്ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മദ്യശാലകൾ തുറക്കില്ല. മാളുകൾ, ബ്യൂട്ടിപാർലർ, ബാർബർ ഷോപ്പുകൾ തുടങ്ങിയവ പ്രവർത്തിക്കില്ല. ബാര്‍ബർമാർക്കു വീടുകളിൽ പോയി ജോലി ചെയ്യാം. വിവാഹം, മരണാനന്തര ചടങ്ങുകളിൽ 20 പേരെ മാത്രമേ അനുവദിക്കൂ. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കില്ല. പരീക്ഷയ്ക്കായി നിബന്ധനകൾ പാലിച്ചു തുറക്കാം. ഞായറാഴ്ച പൂർണ ഒഴിവുദിവസമായിരിക്കും. കടകളും ഓഫിസുകളും തുറക്കാൻ പാടില്ല. വാഹനം പുറത്തിറക്കരുത്. ഈ ഞായറാഴ്ച (മേയ് 3) അതു പൂർണമായി നടപ്പിലാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.