കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം അമേരിക്കയില്‍ രണ്ട് ലക്ഷം കടന്നു. ചൊവ്വാഴ്ചയും ഇവിടെ ആയിരത്തി ഇരുന്നൂറോളം മരണം രേഖപ്പെടുത്തിയത് മരണസംഖ്യ ഇനിയും ഏറെ ഉയര്‍ന്നേക്കാമെന്ന ആശങ്കയ്ക്കിടയാക്കുന്നുണ്ട്. എന്നാല്‍ ചൊവ്വാഴ്ച തന്നെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്റെ കോവിഡ് നടപടികളെ ന്യായീകരിക്കുകയും മാസ്ക് ഉപയോഗിക്കുന്നത് രോഗവ്യാപനം തടയാന്‍ ഫലപ്രദമല്ല എന്ന് വാദിക്കുകയും ചെയ്തു.

ബുധനാഴ്ച വൈകിട്ട് ഏഴരവരെ വേള്‍ഡോമീറ്റര്‍ കണക്കനുസരിച്ച്‌ ലോകത്താകെ 940353 കോവിഡ് മരണമാണുണ്ടായത്. ഇതില്‍ പകുതിയിലധികം നാല് രാജ്യങ്ങളിലായാണ്. ബ്രസീലില്‍ 133200 കടന്നു. ഇന്ത്യയില്‍ 83000 കടന്നു. മെക്സിക്കോയില്‍ 71700. ചൊവ്വാഴ്ച എബിസി ന്യൂസിന്റെ പരിപാടിയില്‍ സദസ്യരായ 21 വോട്ടര്‍മാരുടെ ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് ട്രംപ് തന്റെ നയങ്ങള്‍ ന്യായീകരിച്ചത്. കോവിഡനെതിരെ താന്‍ ശക്തമായ നടപടികള്‍ എടുത്തു എന്ന് ട്രംപ് അവകാശപ്പെട്ടു. ചൈനയുടെ കോവിഡ് നടപടികളെ ജനുവരിയിലും ഫെബ്രുവരിയിലുമെല്ലാം താന്‍ അഭിനന്ദിച്ചത് ശരിവച്ചു.

ഇതിനിടെ അമേരിക്കയില്‍ കോവിഡ് ബാധിച്ച്‌ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടവരില്‍ പത്തിലൊന്ന് പേരെയും ആശുപത്രി വിട്ടശേഷം വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നതായി പഠനം ഉദ്ധരിച്ച്‌ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. യുവജനങ്ങളെ വീണ്ടും ബാധിച്ചതിന്റെ മൂന്നിരട്ടി മധ്യവയസ്കരെയും ആറിരട്ടി മുതിര്‍ന്ന പൗരന്മാരെയും ഇത് ബാധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here