സൗദിയിൽ കോവിഡ് പശ്ചാത്തലത്തിൽ കർഫ്യുവിൽ ഭാഗിക ഇളവ് വരുത്തി ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിനും രോഗ വ്യാപനം തടയുന്നതിനും കൂടുതൽ സുരക്ഷ മുൻകരുതൽ നടപടികൾ സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. ജൂൺ 20 (ശവ്വാൽ 28) വരെ പാലിക്കേണ്ട മുൻകരുതൽ നടപടികളാണ് ഏതൊക്കെയെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
മെയ് 20 (ശവ്വാൽ ആറ്) മുതൽ വിവിധ മേഖലകളിൽ പാലിക്കേണ്ട നിരവധി മുൻകരുതൽ നടപടി ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചിരുന്നു. ഇതിെൻറ തുടർച്ചയായാണ് ഇപ്പോൾ കൂടുതൽ മേഖലകളെ ഉൾപ്പെടുത്തിയത്.
ഫാക്ടറികൾ, ഖനന പ്രവർത്തനങ്ങൾ, ആഭ്യന്തര വിമാനയാത്ര, ഇൻറർസിറ്റി ബസ് സർവിസ്, റെൻറ് എ കാർ, ജീസാനും ഫുർസാനുമിടയിൽ ചരക്ക്, യാത്ര കപ്പൽ സർവിസ്, ടാക്സി സർവിസ്, ഹോട്ടലുകൾ, ഫർണിഷ്ഡ് അപാർട്ടുമെൻറുകൾ, തപാൽ, ലോജിസ്റ്റിക് സേവനങ്ങൾ, കൃഷിയിടങ്ങളിലെ പ്രവൃത്തികൾ എന്നീ മേഖലകളെ കൂടി ഉൾപ്പെടുത്തിയാണ് പുതിയ പ്രോേട്ടാകോൾ പ്രഖ്യാപിച്ചതെന്ന് ആഭ്യന്തര വക്താവ് പറഞ്ഞു.
മുൻകരുതൽ നടപടികളെക്കുറിച്ചുള്ള വിശദാംശങ്ങളും വിവരങ്ങളും Https://covid19awareness.sa/archives/5460 എന്ന ലിങ്ക് വഴി അറിയാൻ സാധിക്കുമെന്നും വ്യക്തമാക്കി. അതേസമയം, മുഴുവനാളുകളുടെയും ആരോഗ്യ സുരക്ഷ കാത്തുസൂക്ഷിക്കുന്നതിനാണ് മുൻകരുതൽ നടപടികൾ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു. പൗരന്മാരും രാജ്യത്തെ വിദേശികളും നിർദേശങ്ങൾ പൂർണമായും പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.