ഹൂസ്റ്റണ്‍: ന്യൂയോര്‍ക്കില്‍ മരണം 5000 കടന്നതോടെ കൂടുതല്‍ പ്രതിരോധ നടപടികളിലേക്ക് സംസ്ഥാനം. ന്യൂയോര്‍ക്ക് സിറ്റിയിലാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ന്യൂയോര്‍ക്കില്‍ ഏപ്രില്‍ 29 വരെ സ്‌കൂളുകളും ആവശ്യമില്ലാത്ത സ്‌റ്റോറുകളും അടച്ചിടുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. രാജ്യത്താകെ ഇതുവരെ മരണം 10,943 ആയി. രോഗബാധിതര്‍ 3,67,650 പേര്‍. ലോകത്താകമാനം കോവിഡ് 19 ബാധിച്ചത് 1,347,646 പേര്‍ക്കാണ്. ഇതില്‍ പത്തുലക്ഷവും മറ്റു 180 രാജ്യങ്ങളിലാണ്. അമേരിക്കയെ ഭയപ്പെടുത്തുന്നതും ഈ പകര്‍ച്ചയുടെ കണക്കുകളാണ്. അമേരിക്ക കഴിഞ്ഞാല്‍ സ്‌പെയ്‌നിലാണ് കൂടുതല്‍ രോഗബാധിതര്‍. ഇവിടെ 136,675 പേരും ഇറ്റലിയില്‍ 132,547 പേര്‍ക്കും ജര്‍മ്മനിയില്‍ 103,375 പേര്‍ക്കും രോഗമുണ്ട്. ഒരു ലക്ഷം പട്ടികയിലേക്ക് ഫ്രാന്‍സും നടന്നടുക്കുന്നു. ഇവിടെ നിലവില്‍ 98,010 പേര്‍ക്ക് കോവിഡ് 19 ഉണ്ട്. എന്നാല്‍ രോഗത്തിന്റെ പ്രഭവകേന്ദ്രമായ ചൈനയില്‍ 81740 പേര്‍ക്ക് മാത്രമേ ആകെ രോഗം ബാധിച്ചിട്ടുള്ളു. ഇവിടെ 211 പേര്‍ മാത്രമേ ഗുരുതരവാസ്ഥയിലുള്ളു, ആകെ മരണം 3331. അമേരിക്കയില്‍ വിവിധ സംസ്ഥാനങ്ങളിലായി ഗുരുതരാവസ്ഥയില്‍ കഴിയുന്നത് 8,983 പേരാണ്. ഇവരെല്ലാം തന്നെ വെന്റിലേറ്ററിലുമാണ്.
അമേരിക്കയിലെ പ്രഭവകേന്ദ്രമായ ന്യൂയോര്‍ക്ക് പ്രതിസന്ധിയെ നിയന്ത്രിക്കുന്നതിന്റെ ആദ്യ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയെന്നു ഗവര്‍ണര്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ എം. ക്യൂമോ പറയുന്നു. മരണനിരക്കും രോഗികള്‍ ആശുപത്രിയില്‍ എത്തുന്നതിന്റെ നിരക്കും സ്ഥിരത കൈവരിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് ക്യൂമോ തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ന്യൂയോര്‍ക്കിലെ ദൈനംദിന മരണസംഖ്യ ശനിയാഴ്ച 630 ആയി ഉയര്‍ന്നെങ്കിലും ഞായറാഴ്ചയും തിങ്കളാഴ്ചയും ഇത് 600 എന്ന സംഖ്യയില്‍ തന്നെ നിന്നു. ഒട്ടും വർധിച്ചില്ലെന്നതാണ് സ്ഥിതി നിയന്ത്രണവിധേയമാകുന്നതിന്റെ സൂചനകളാണ് കാണുന്നതെന്ന കമ്യൂവിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനം. ആശുപത്രി എമര്‍ജന്‍സി റൂമുകളിലേക്ക് രോഗികളുടെ തുടര്‍ച്ചയായ ഒഴുക്ക് ക്യൂമോയെപ്പോലുള്ള അധികൃതര്‍ക്ക് കടുത്ത വെല്ലുവിളിയാണ് സമ്മാനിച്ചത്.