മസ്കത്ത്: 12 ദിവസത്തെ ലോക്ഡൗൺ കാലയളവിൽ മസ്കത്ത് ഗവർണറേറ്റിനുള്ളിലെ സഞ്ചാരം കർശനമായി നിയന്ത്രിക്കുമെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഗ്രോസറി ഷോപ്പിങ് തുടങ്ങിയ അടിയന്തിര ആവശ്യങ്ങൾക്ക് മാത്രമാണ് പുറത്തിറങ്ങാൻ അനുമതിയുണ്ടാവുകയുള്ളൂ.
വെള്ളിയാഴ്ച രാവിലെ പത്തു മണിക്ക് മസ്കത്ത് ഗവർണറേറ്റിലേക്കുള്ള എല്ലാ എൻട്രി, എക്സിറ്റ് പോയിൻറുകളും അടക്കും. ഏപ്രിൽ 22ന് രാവിലെ പത്തുമണി വരെ മസ്കത്തിനുള്ളിലുള്ള വ്യക്തികളെ ആരെയും പുറത്തുപോകാനോ മറ്റ് ഗവർണറേറ്റുകളിലുള്ള ആരെയും മസ്കത്തിലേക്ക് പ്രവേശിപ്പിക്കുകയും ഇല്ല.
അടിയന്തിര ആവശ്യങ്ങൾക്ക് മാത്രമാണ് ഇളവുണ്ടാവുകയുള്ളൂ. ലോക്ക്ഡൗണിെൻറ ചുമതലയുള്ള അധികൃതരായിരിക്കും അടിയന്തിര സാഹചര്യങ്ങളിൽ പ്രവേശനാനുമതി നൽകുന്ന കാര്യം തീരുമാനിക്കുകയെന്ന് റോയൽ ഒമാൻ പൊലീസ് പബ്ലിക് റിലേഷൻസ് വിഭാഗം ഡയറക്ടർ മേജർ മുഹമ്മദ് അൽ ഹാഷ്മി അറിയിച്ചു.
ഒാഫിസിൽ സാന്നിധ്യം നിർബന്ധമുള്ളവർക്ക് ജോലിക്ക് പോകാം. ഇവർ കമ്പനിയിൽ നിന്നുള്ള കത്ത് കൈവശം വെച്ചിരിക്കണം. മസ്കത്തിന് പുറത്ത് താമസിക്കുന്ന ജീവനക്കാർക്ക് കമ്പനികൾ പ്രത്യേകം ആവശ്യപ്പെട്ടാൽ അല്ലാതെ പ്രവേശനം അനുവദിക്കില്ല. ഏപ്രിൽ 22ന് രോഗബാധയുടെ സ്ഥിതി വിലയിരുത്തിയ ശേഷമാണ് ലോക്ഡൗൺ നീട്ടണോ അതോ അവസാനിപ്പിക്കണോയെന്ന കാര്യം തീരുമാനിക്കുകയുള്ളൂവെന്നും മേജർ മുഹമ്മദ് അൽ ഹാഷ്മി അറിയിച്ചു.