സിംഗപ്പൂരിൽ 4500 ൽ അധികം ഇന്ത്യക്കാർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതായി ഇന്ത്യൻ ഹൈകമീഷനർ ജാവേദ് അഷ്റഫ് അറിയിച്ചു. സിംഗപ്പൂരിൽ ഇതുവരെ 18,205 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 18 മരണവും ഇതുവരെ റിപ്പോർട്ട് ചെയ്തതായി സിംഗപ്പൂർ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഡോർമെറ്ററികളിൽ താമസിക്കുന്ന ജോലിക്കാർക്കാണ് ഏപ്രിൽ അവസാനത്തോടെ രോഗബാധ സ്ഥിരീകരിച്ചത്. ചെറിയ രീതിയിൽ മാത്രമാണ് ഇന്ത്യക്കാരായ തൊഴിലാളികൾക്ക് രോഗബാധ കണ്ടെത്തിയതെന്നും ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും അദ്ദേഹം പറഞ്ഞു.
സിംഗപ്പൂരിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങിവരാനായി വിദ്യാർഥികൾ അടക്കം 3500 ഓളം പേരാണ് ഹൈകമീഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ വിനോദസഞ്ചാരത്തിനെത്തിയവരും ബിസിനസ് ആവശ്യത്തിന് പോയവരും സന്ദർശനത്തിന് പോയവരും ഉൾപ്പെടുന്നു. സിംഗപ്പൂരിൽ കുടുങ്ങിയ വിദ്യാർഥികളിൽ മിക്കവരും കോഴ്സ് തീർന്നതിന് ശേഷം ലോക്ഡൗൺ മൂലം നാട്ടിലെത്താൻ സാധിക്കാത്തവരാണ്. ക്ഷേത്രത്തിലെ ചടങ്ങിന് സിംഗപ്പൂരിലെത്തിയ 55 ഓളം ഹിന്ദു പുരോഹിതൻമാരും മടങ്ങിവരാനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.