ഇന്ത്യയിൽ സിറം ഇന്‍സ്റ്റിറ്റിയൂട്ട് നിര്‍മ്മിക്കുന്ന കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡിനും തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിനും ഡ്രഗ്‌സ് കണ്‍ട്രോളറിന്റെ അനുമതി. അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കാനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്. ഇരു വാക്‌സിനുകളും ഫലപ്രദമെന്ന് ഡ്രഗസ് കണ്‍ട്രോളര്‍ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞദിവസമാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്‌സിനായ കോവാക്‌സിനും സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീല്‍ഡിനും അടിയന്തര ഉപയോഗത്തിന് വിദഗ്ധ സമിതി അനുമതി നല്‍കിയത്. രണ്ട് വാക്സിനുകള്‍ക്കും അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കണമെന്ന് വിദഗ്ധ സമിതി കഴിഞ്ഞ ദിവസങ്ങളില്‍ ശിപാര്‍ശ ചെയ്തിരുന്നു. ആരോഗ്യപ്രവര്‍ത്തകരുള്‍പ്പടെയുള്ള കോവിഡ് മുന്നണിപ്പോരാളികള്‍ക്കാവും വാക്സിന്‍ ആദ്യഘട്ടത്തില്‍ ലഭ്യമാക്കുകയെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഐസിഎംആറിന്റെ സഹകരണത്തോടെ ഭാരത് ബയോടെക്ക് നിര്‍മിക്കുന്ന കോവിഡ് പ്രതിരോധ വാക്‌സിനാണ് കോവാക്‌സിന്‍. 10 മില്യണ്‍ ഡോസുകള്‍ ഇതിനകം കോവാക്‌സിന്റേത് തയ്യാറായിക്കഴിഞ്ഞു. വര്‍ഷം 300 മില്യണ്‍ വാക്‌സിന്‍ ഡോസുകള്‍ ഉല്പാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതില്‍ ആദ്യ 100 മില്യണ്‍ ഇന്ത്യയില്‍ തന്നെ വിതരണം ചെയ്യും. കോവിഡ് വാക്‌സിന്‍ വികസനത്തിനായി 60 70 മില്യണ്‍ ഡോളറാണ് ഇന്ത്യ ഇതിനകം ചെലവഴിച്ചിരിക്കുന്നത്.

ഓക്‌സ്ഫഡ് സര്‍വകലാശാലയും ആസ്ട്രസെനക്കയുമായി സഹകരിച്ചുകൊണ്ടാണ് പുനെയിലെ സിറം ഇന്‍സ്റ്റിറ്റിയൂട്ട് കോവിഷീല്‍ഡ് വികസിപ്പിച്ചത്. കോവിഷീല്‍ഡിന്റെ അഞ്ച് കോടി ഡോസ് സിറം ഇന്‍സ്റ്റിറ്റിയൂട്ട് തയ്യാറാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here