കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ക്യൂബയിൽ നിന്നുള്ള 200 അംഗ മെഡിക്കൽ വിദഗ്ധ സംഘം ഖത്തറിലെത്തിയതായി റിപ്പോർട്ട്. തുർക്കി വാർത്താ ഏജൻസിയായ ‘അനാദുൽ’ ആണ് ഇക്കാര്യം വ്യക്തമാക്കി വാർത്ത നൽകിയിരിക്കുന്നത്. കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ക്യൂബൻ ആരോഗ്യ വിദഗ്ധരടങ്ങുന്ന സംഘം ഖത്തറിലെത്തിയതായി ക്യൂബൻ ആരോഗ്യമന്ത്രാലയം പ്രസ്താവിച്ചതായി തുർക്കി വാർത്താ ഏജൻസി പറയുന്നു. ഖത്തറിലെത്തിയ ക്യൂബൻ സംഘം േപ്രാട്ടോകോൾ പ്രകാരം സമ്പർക്ക വിലക്കിൽകഴിയും. തുടർന്ന് കർമ്മരംഗത്ത് സജീവമാകുമെന്നും ക്യൂബൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഖത്തറിലെത്തിയ ക്യൂബൻ സംഘത്തെ ദുഖാനിലെ ക്യൂബൻ ആശുപത്രിയിൽ മെഡിക്കൽ എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. മുഹമ്മദ് അൽ മർരിയുടെ നേതൃത്വത്തിൽ സ്വീകരിച്ചതായി വെനിസ്യുലയിലെ ടെലിസുർ ടിവി റിപ്പോർട്ട് ചെയ്തു.ഇതോടെ കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ക്യൂബൻ മെഡിക്കൽ സംഘമെത്തുന്ന ഏറ്റവും പുതിയ രാജ്യമായി ഖത്തർ മാറി. ഖത്തറടക്കം 19 രാജ്യങ്ങളിലേക്കാണ് ക്യൂബ തങ്ങളുടെ മെഡിക്കൽ വിദഗ്ധരടങ്ങുന്ന സംഘത്തെ അയച്ചിരിക്കുന്നത്.