യുഎസിൽ കോവിഡ് 19 മൂലം ജീവനക്കാരില്‍ 30 ദശലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടേക്കാമെന്നു റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ച മാത്രം രാജ്യത്തുടനീളം 3.8 ദശലക്ഷം തൊഴിലാളികള്‍ തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷ നല്‍കി. ആറാഴ്ച കൊണ്ട് തൊഴിൽ നഷ്ടപ്പെട്ടവരുടെ എണ്ണം 30 ദശലക്ഷമായി ഉയരുകയും ചെയ്തു. ഇതോടെ, കോവിഡ് 19 ഏല്‍പ്പിച്ചിരിക്കുന്നത് ഗുരുതര സാമ്പത്തിക ആഘാതമാണെന്ന് അമേരിക്കന്‍ സംസ്ഥാനങ്ങള്‍ തിരിച്ചറിയുന്നു.
തൊഴില്‍ വകുപ്പ് വ്യാഴാഴ്ച പ്രഖ്യാപിച്ച കണക്കുകള്‍ കഴിഞ്ഞ ആറ് ആഴ്ചയിലേതാണ്. പല സ്‌റ്റേറ്റ് ഏജന്‍സികളും ഇപ്പോഴും ക്ലെയിമുകളുടെ പ്രളയത്തില്‍ വലയുകയാണ്. കഴിഞ്ഞ രണ്ടു മാസമായി തൊഴില്‍ നഷ്ടപ്പെട്ട നിരവധി പേരാണ് രാജ്യത്തുള്ളത്. ഇവരില്‍ ഭൂരിപക്ഷത്തിനും ഇതുവരെയും ആനുകൂല്യങ്ങള്‍ ലഭ്യമായിട്ടില്ല. വാടക നല്‍കാനോ ഭക്ഷണത്തിനും ദൈനംദിന ആവശ്യങ്ങള്‍ക്കും വലയുന്ന ദശലക്ഷക്കണക്കിനാളുകളാണ് വിവിധ നഗരങ്ങളില്‍ സ്റ്റേ അറ്റ് ഹോമില്‍ കഴിയുന്നത്.
കോവിഡ് 19 മൂലം ഇതുവരെ രാജ്യത്ത് 61,796 പേര്‍ മരിച്ചു കഴിഞ്ഞു. രോഗബാധിതരുടെ എണ്ണം 1,066,849 ആണ്. രോഗം ഏറ്റവും കൂടുതല്‍ പിടിമുറുക്കിയ ന്യൂയോര്‍ക്കില്‍ മരണനിരക്കില്‍ കുറവുണ്ട്. ഇവിടെ നേഴ്‌സിങ് ഹോമുകളിലാണ് പലേടത്തും കൂട്ടമരണം റിപ്പോര്‍ട്ട് ചെയ്തത്. ന്യൂയോര്‍ക്ക്, ന്യൂജഴ്‌സി സംസ്ഥാനങ്ങളിലെ ഭൂരിഭാഗം നഴ്‌സിങ് കെയര്‍ ഹോമുകളിലും കോവിഡ് 19 പടര്‍ന്നു പിടിച്ചിട്ടുണ്ട്.