രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാന അതിർത്തികൾ ഒരാഴ്ചത്തേക്ക് കൂടി അടച്ചിടുന്നതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. അവശ്യ സർവിസുകൾക്ക് മാത്രമായിരിക്കും അനുമതി നൽകുക. ഇ -പാസ് ഇല്ലാത്തവർക്ക് യാത്ര അനുവദിക്കില്ല. ഒരാഴ്ച കഴിഞ്ഞ് ജനങ്ങളുടെ അഭിപ്രായം ആരാഞ്ഞ ശേഷമായിരിക്കും അതിർത്തികൾ തുറക്കണോ വേണ്ടയോ എന്ന തീരുമാനമെടുക്കുകയെന്നും കെജ്രിവാൾ അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് ബാർബർ ഷോപ്പുകൾ, സലൂണുകൾ ഉൾപ്പടെ എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറക്കാൻ അനുമതി നൽകി. ലോക്ഡൗൺ ഇളവുകളുടെ ഒന്നാംഘട്ടത്തിെൻറ ഭാഗമായാണ് ഇവ തുറക്കാൻ അനുമതി നൽകിയതെന്നും മുഖ്യമന്ത്രി അറിയിച്ചു.
രാജ്യത്ത് ഏറ്റവും കൂടുതൽ രോഗബാധിതരുള്ള മൂന്നാമത്തെ സംസ്ഥാനമാണ് ഡൽഹി. 20,000 ത്തോളം പേർക്കാണ് ഡൽഹിയിൽ കോവിഡ് സ്ഥിരീകരിച്ചത്. 470 പേർ മരിക്കുകയും ചെയ്തു.