പൊതു-സ്വകാര്യ മേഖലകളിലെ സേവനങ്ങൾ ഡിജിറ്റലൈസ് ചെയ്യാൻ ദുബൈയിൽ പുതിയ നിയമം. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പുറപ്പെടുവിച്ച നിയമമനുസരിച്ച് സർക്കാർ സ്ഥാപനങ്ങൾ, ജുഡീഷ്യൽ സംവിധാനങ്ങൾ, ഗവൺമെന്റിതര സ്ഥാപനങ്ങൾ എന്നിവയെല്ലാം ഉപഭോക്താക്കൾക്ക് ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കണം.
നൽകുന്ന ഡിജിറ്റൽ സേവനങ്ങൾ ഉപഭോക്തൃ സൗഹൃദവും നിശ്ചയദാർഢ്യ വിഭാഗത്തിലെ ആളുകൾക്ക് അധിക ഫീസില്ലാതെ ലഭ്യമാകുന്നതുമായിരിക്കണമെന്നും നിയമം നിർദേശിക്കുന്നു.
ദുബൈ ഡിജിറ്റൽ അതോറിറ്റി മുന്നോട്ടുവെക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ചാണ് സ്ഥാപനങ്ങൾ ഡിജിറ്റൽ സേവനം നൽകേണ്ടത്. ഈ സേവനങ്ങൾ ഉപഭോക്തൃ സൗഹൃദമായിരിക്കണം. ഡിജിറ്റൽ സേവനങ്ങൾ അറബി, ഇംഗ്ലീഷ് ഭാഷകളിൽ ലഭ്യമാക്കണം.നിയമങ്ങൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായി സ്ഥാപനങ്ങൾ തങ്ങളുടെ ഡിജിറ്റൽ സേവനം സർക്കാർ സ്ഥാപനത്തിനോ സ്വകാര്യ സ്ഥാപനത്തിനോ പുറംജോലി കരാർ നൽകാമെന്നും നിയമം വ്യക്തമാക്കുന്നുണ്ട്.