ദുബായിൽ അനധികൃത താമസക്കാർ ഇല്ലാത്ത കാലം ലക്ഷ്യമാക്കി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡി ആർഎഫ്എഡി) “നിയമലംഘകരില്ലാത്ത മാതൃരാജ്യം” എന്ന ക്യാംപെയിന് തുടക്കംകുറിച്ചു. വീസ നിയമങ്ങൾ ലംഘിക്കുന്നവരെ സംരക്ഷിക്കുകയോ, അവരെ ജോലിക്ക് നിയമിക്കുകയോ ചെയ്യില്ലെന്ന് ഉറപ്പുവരുത്താനും പകരം അത്തരക്കാരെ ബന്ധപ്പെട്ട വകുപ്പിനെ അറിയിക്കാനും അതുവഴി താമസക്കാർക്ക് ജിഡിആർഎഫ്എയുടെ പ്രശംസാപത്രം നേടുന്നതിനുള്ള അവസരം നൽകുന്നതിനും ക്യാംപെയിൻ വഴിയൊരുക്കും. മറ്റുള്ളവരുടെ സ്പോൺസർഷിപ്പിലുള്ളവരെ ഒരു കാരണവശാലും ജോലിക്ക് നിയമിക്കരുതെന്ന് സമൂഹത്തെ ബോധവൽക്കരിക്കുകയാണ് ഇത്തരത്തിലുള്ള ഉദ്യമം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഇത്തരം നിയമലംഘനങ്ങൾ കൈകാര്യം ചെയ്യുന്ന ജി ഡിആർഎഫ്എയുടെ വിദേശ ഫോളോ-അപ് വിഭാഗം തലവൻ ബ്രി. ജനറൽ ഖലഫ് അൽ ഗെയ്ത്ത് പറഞ്ഞു. മാർച്ച്‌ ഒന്നിന് മുൻപ് അനധികൃതമായി രാജ്യത്ത് താമസിച്ചുവരുന്നവരെക്കുറിച്ച് വകുപ്പ് നടത്തിയ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് “നിയമലംഘകരില്ലാത്ത മാതൃരാജ്യം” എന്ന ക്യാംപെയിനുമായി അതോറിറ്റി മുന്നോട്ടുവന്നിരിക്കുന്നതെന്നും വ്യക്തമാക്കി.

താമസക്കാർ ഒരിക്കലും ഇത്തരത്തിലുള്ള നിയമലംഘനങ്ങളിൽ ഭാഗഭാക്കാകില്ലെന്ന് പ്രതിജ്ഞയെടുക്കാനും ഇതുമായി ബന്ധപ്പെട്ടുള്ള സർട്ടിഫിക്കറ്റ് നേടാനും ജിഡിആർഎഫ്എ ദുബായിയുടെ വെബ്സൈറ്റിൽ അവസരമുണ്ടായിരിക്കുമെന്ന് ബന്ധപ്പെട്ട വകുപ്പ് ഒാണ്‍ലൈനിൽ സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയിൽ അൽ ഗെയ്ത്ത് പറഞ്ഞു.

മാർച്ച് ഒന്നിന് മുൻപ് റെസിഡൻസി നിയമങ്ങൾ ലംഘിച്ചവർക്കു പിഴ ഒഴിവാക്കിയ ഉത്തരവ് ലംഘിച്ചവർക്കു മാനുഷിക പരിഗണന നൽകി. ഇതുവഴി അവർക്ക് സമാധാനത്തോടെ താമസ കുടിയേറ്റ രേഖകൾ നിയമവിധേയമാക്കി രാജ്യത്ത് നിന്നു പുറത്ത് പോകാനും വീണ്ടും യുഎഇ യിലേയ്ക്ക് വരാനും സഹായകമായി. “യു‌എഇ പോലുള്ള സുസ്ഥിരവും സമ്പന്നവുമായ രാജ്യങ്ങളിൽ ഓവർ‌ സ്റ്റേ നിയമലംഘകരോ നിയമവിരുദ്ധമായി താമസിക്കുന്ന ആളുകളോ പതിവാണെന്നും യുഎഇയിലേയ്ക്ക് വരുന്നവർ എങ്ങനെയെങ്കിലും ഇവിടെ തുടരാനാണ് ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കി. സന്ദർശക വീസ കാലഹരണപ്പെട്ടതിന് ശേഷം റെസിഡൻസി പുതുക്കുന്നതിൽ പരാജയപ്പെട്ടവരോ, രാജ്യം വിട്ടുപോകാത്തവരോ ആണ് ഇതിൽ മിക്കവരും. എല്ലാവർക്കും വരാനും ജോലിചെയ്യാനും താമസിക്കാനുമുള്ള ഒരു സ്വപ്ന ഭൂമികയായി യുഎഇ മാറിയിരിക്കുന്നു. എന്നാൽ നിയമം തെറ്റിച്ചുള്ള താമസം സമൂഹത്തിന് ഏറെ ഭീഷണി സൃഷ്ടിക്കുന്നു. ഇത്തരത്തിലുള്ള ആളുകൾ ജിഡിആർഎഫ്എ ദുബായിയെ സമീപിക്കുകയോ, അമർ കോൾ സെന്ററിൽ വിളിച്ച് തങ്ങളുടെ താമസം നിയമവിധേയമാക്കുന്നതിനുള്ള മാർഗനിർദേശം സ്വീകരിക്കുകയോ ചെയ്യണമെന്നും ആവശ്യപ്പെട്ടു. 8005111 ആണ് വകുപ്പിന്റെ ട്രോൾ ഫ്രീ നമ്പർ.

കോവിഡ് -19 പശ്ചാത്തലത്തിൽ ജൂൺ മുതൽ ദുബായിൽ നിന്ന് 1,600 പേരെ തിരിച്ചയച്ചതായി ജിഡിആർഎഫ്എ ദുബായ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു. അവർ സുരക്ഷിതമായി അവരുടെ രാജ്യങ്ങളിലേയ്ക്ക് മടങ്ങുന്നതുവരെ അവർക്ക് പാർപ്പിടവും ഭക്ഷണവും മറ്റു സഹായങ്ങളും വകുപ്പ് നൽകിയെന്ന് വ്യക്തമാക്കി. നിയമലംഘകർ യുഎഇയിലെ സമൂഹത്തെയും സമ്പദ്‌വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കുമെന്ന് ദുബായ് പൊലീസിലെ നുഴഞ്ഞുകയറ്റ വിരുദ്ധ വകുപ്പിന്റെ ഡയറക്ടർ കേണൽ അലി സലേം അൽ ഷംസി പറഞ്ഞു. ദുബായിൽ ഈ വർഷം നടന്ന 18 കുറ്റകൃത്യങ്ങൾക്ക് പിന്നിൽ നിയമലംഘകരാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here