പുതിയ അധ്യയന വർഷം ദുബായിലെ സർവകലാശാലകളിൽ ശരാശരി 25% അധികം പ്രവേശനം നടന്നതായി അധികൃതർ. ബിറ്റ്സ് പിലാനി അടക്കമുള്ള സ്ഥാപനങ്ങളിലും പ്രവേശനം വർധിച്ചു. ഇവിടെ കഴിഞ്ഞ വർഷത്തെക്കാൾ 35% അധികം പ്രവേശനം നടന്നതായി അധികൃതർ വ്യക്തമാക്കി. കോവിഡിനെതിരായ ഫലപ്രദമായ പ്രതിരോധവും വാക്സിനേഷൻ ഉൾപ്പടെയുള്ള നടപടികളുമാണെന്ന് ഇതിന് കാരണം. യൂറോപ്പ് ഉൾപ്പെടെ വിദേശത്ത് മക്കളെ പഠിപ്പിക്കാൻ ഇത്തവണ രക്ഷിതാക്കൾ മടിക്കുന്നതും പ്രധാന കാരണമാണ്.
യുകെ, യുഎസ്എ യൂണിവേഴ്സിറ്റികളുടെ പല ശാഖകളും ഡിഗ്രി സർട്ടിഫിക്കറ്റ് കോഴ്സുകളും ദുബായിലെ ക്യാംപസുകളിൽ ആരംഭിച്ചിട്ടുമുണ്ട്. ഇന്ത്യയിലേക്ക് അയച്ചു പഠിപ്പിക്കാൻ ആഗ്രഹിച്ച പലരും മക്കളെ ഇവിടെത്തന്നെ നിർത്തി പഠിപ്പിക്കാനും ആഗ്രഹിക്കുന്നുണ്ട്.
കോവിഡ് അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ ഏറ്റവും സുരക്ഷിത ഇടം ദുബായിയും യുഎഇയും ആണെന്നുള്ള സന്ദേശം ശക്തമായ പ്രതിരോധ നടപടികളിലൂടെ രാജ്യത്തിന് നൽകാൻ കഴിഞ്ഞതിന്റെ പ്രതിഫലനം കൂടിയാണിത്. ക്ലാസുകളിൽ നേരിട്ടെത്തിയുള്ള വിദ്യാഭ്യാസം പല ക്യാംപസുകളിലും ഉടൻ ആരംഭിക്കുകയാണ്.