യുവേഫക്ക് എതിരെ പോര് കടുപ്പിച്ച് സൂപ്പർ ലീഗ് പ്രഖ്യാപിച്ച മൂന്ന് ക്ലബുകൾ പ്രസ്താവന ഇറക്കി. റയൽ മാഡ്രിഡ്, ബാഴ്‌സലോണ, യുവന്റസ് ടീമുകളാണ് വിമർശനവുമായി എത്തിയത്. യുവേഫ ക്ലബുകളെ ഭീഷണിപ്പെടുത്തുകയാണെന്ന് ആണ് ആരോപണം. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സൂപ്പർ ലീഗ് അനിവാര്യം ആണെന്ന് ക്ലബുകൾ വ്യക്തമാക്കുന്നു. നീക്കം നിയമപരമായി തെറ്റല്ലെന്നും സൂപ്പർ ലീഗുമായി മുന്നോട്ട് പോകുമെന്നും മൂന്ന് ക്ലബുകളും അറിയിച്ചു.
ഇതിനിടെ സൂപ്പർ ലീഗ് സ്ഥാപക ടീമുകളിൽ ഒന്‍പത് ക്ലബുകൾക്ക് യുവേഫ പിഴ വിധിച്ചു. ഒരു സീസൺ വരുമാനത്തിന്റെ 5% ആണ് പിഴ. റയൽ, ബാഴ്സലോണ, യുവന്റസ് ക്ലബുകളെ രണ്ട് വർഷം വിലക്കാനാണ് യുവേഫ ആലോചിക്കുന്നത്.
എന്നാൽ സൂപ്പർ ലീഗ് രൂപീകരിക്കാൻ ശ്രമിച്ച ക്ലബുകൾക്കെതിരെ നടപടി വേണ്ടെന്ന നിലപാടാണ് നേരത്തെ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ സ്വീകരിച്ചിരുന്നത്. ‘യൂറോപ്യൻ സൂപ്പർ ലീഗ് എന്ന ആശയത്തോട് യോജിക്കാനാവില്ല. ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാണ്. ക്ലബുകൾക്കെതിരായ നടപടി കളിക്കാരെയും പരിശീലകരേയും ആരാധകരേയും ഒരുപോലെ ബാധിക്കുന്ന കാര്യമായതിനാൽ ആലോചിച്ച് മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കാവൂ’ എന്നായിരുന്നു അന്ന് ഇൻഫാന്റിനോയുടെ വാക്കുകള്‍.