കോവിഡ് പ്രതിസന്ധി മൂലം വിസ കാലാവധി കഴിഞ്ഞ റസിഡന്റ് വിസക്കാർക്ക് മടങ്ങിയെത്താമെന്ന യു.എ.ഇ സർക്കാറിന്റെ നിർദേശം ഇന്ത്യൻ പ്രവാസികൾക്ക് ഗുണം ചെയ്യില്ല. വിസ കാലാവധി കഴിഞ്ഞവർക്ക് വിദേശയാത്ര ചെയ്യാൻ അനുമതി നൽകേണ്ടെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനമാണ് പ്രവാസികൾക്ക് തിരിച്ചടിയാകുന്നത്. മൂന്നു മാസമെങ്കിലും വിസ കാലാവധി ബാക്കിയുള്ളവർക്ക് യാത്ര അനുമതി നൽകിയാൽ മതി എന്നാണ് ജൂൺ ഒന്നിന് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയോ കമ്പനികളുടെയോ ഓഫർ ലെറ്റർ ഉള്ളവരാണെങ്കിൽ പോലും ഒരു മാസത്തെ വിസ കാലാവധി നിർബന്ധമാണെന്നും സർക്കുലറിൽ ചൂണ്ടിക്കാണിച്ചു. മാർച്ച് ഒന്നിനുശേഷം കാലാവധി അവസാനിച്ച വിസയുള്ളവർക്ക് ഡിസംബർ 31 വരെ യു.എ.ഇയിൽ തങ്ങാമെന്ന് അധികൃതർ അറിയിച്ചിരുന്നു.
കാലാവധി അവസാനിച്ച റെസിഡന്റ് വിസക്കാർ നാട്ടിലാണെങ്കിലും അവർക്ക് മടങ്ങിവരാമെന്നും അറിയിച്ചിരുന്നു. ഇതോടെ നിരവധി കുടുംബങ്ങളാണ് യു.എ.ഇയിലേക്ക് മടങ്ങാൻ ഓൺലൈൻ വഴി അപേക്ഷിച്ചത്. പുതിയ വിസ അനുവദിക്കുന്നത് യു.എ.ഇ നിർത്തിവെച്ചിരിക്കുന്നതിനാൽ പഴയ വിസയിൽ ഇവിടെ എത്താമെന്ന മോഹമാണ് ഇതോടെ പൊലിയുന്നത്. അതേസമയം, കേന്ദ്ര സർക്കാറിന്റെ നോട്ടിഫിക്കേഷൻ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തിൽ സർക്കാറുമായി സംസാരിച്ചിട്ടുണ്ടെന്നും യു.എ.ഇയിലെ ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ അറിയിച്ചു.