കോവിഡ് വൈറസ് വ്യാപനത്തിനിടയിലും യു.എ.ഇയിലെ ഫെഡറൽ സർക്കാർ സ്ഥാപനങ്ങൾ ഈ വർഷം രണ്ടാം പാദത്തിൽ 9.75 ബില്യൺ ദിർഹമിന്റെ നേട്ടം കൈവരിച്ചു. യു.എ.ഇയിലെ ഫെഡറൽ സർക്കാർ സ്ഥാപനങ്ങളുടെ മൊത്തം ചെലവ് 24.997 ബില്യൺ ദിർഹവും വരുമാനം 34.744 ബില്യൺ ദിർഹമുമായിരുന്നുവെന്ന് ധനകാര്യ മന്ത്രാലയം വെളിപ്പെടുത്തി. 9.75 ബില്യൺ ദിർഹമിന്റെ ബജറ്റ് മിച്ചം മികച്ച പ്രകടനമാണ്. ഫെഡറൽ സ്ഥാപനങ്ങളുടെ പൊതു ബജറ്റ് സംബന്ധിച്ച റിപ്പോർട്ടിലാണ് യു.എ.ഇ ധനകാര്യ മന്ത്രാലയം ഇക്കാര്യം വെളിപ്പെടുത്തിയത്.
ഫെഡറൽ അധികൃതരുടെ ബജറ്റ് മിച്ചം ഈ വർഷം ആദ്യപാദത്തിൽ 1.8 ബില്യൺ ദിർഹമായിരുന്നു. രണ്ടാം പാദത്തിലെ മിച്ചം ഏകദേശം 7.95 ബില്യൺ ദിർഹമായി ഉയർന്നു. ഇക്കാലയളവിൽ ധനമന്ത്രാലയത്തിൻറെ വരുമാന മൂല്യം 19.451 ബില്യൺ ദിർഹമായിരുന്നു. ഫെഡറൽ മന്ത്രാലയങ്ങളുടെ മൊത്തം വരുമാനത്തിന്റെ 56 ശതമാനമാണിത്. മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ വരുമാനം ഏകദേശം 1.99 ബില്യൺ ദിർഹമായിരുന്നു. മറ്റു ഫെഡറൽ സ്ഥാപനങ്ങളുടെ വരുമാനം 16.572 ബില്യൺ ദിർഹമിലെത്തിയതായും ഈ വരുമാനം മറ്റു മന്ത്രാലയങ്ങൾക്കായി വിതരണം ചെയ്തതായും ധനകാര്യ മന്ത്രാലയം റിപ്പോർട്ടിൽ പറയുന്നു.