കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് വിദേശരാജ്യങ്ങളിലേക്ക് വിമാന സർവിസ് പുനരാരംഭിക്കാൻ വിമാനക്കമ്പനികൾക്ക് അനുമതി നൽകും. ഇതുസംബന്ധിച്ച് വ്യോമയാന വകുപ്പിന് മന്ത്രിസഭ നിർദേശം നൽകി. യാത്രാവിമാനങ്ങൾ നിർത്തിയതോടെ നിരവധി പേരാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്. ഇത്തരക്കാർക്ക് ആശ്വാസമാണ് മന്ത്രിസഭ തീരുമാനം.
പുതിയ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലേക്കുള്ള വിമാന സർവിസുകൾ ഉടൻ പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. അതേസമയം, കുവൈത്തിലേക്കുള്ള വിമാന സർവിസുകൾ പുനരാരംഭിക്കാൻ സമയമെടുക്കും. യാത്രാവിമാനങ്ങൾ നിർത്തിയതിനുശേഷം നേരത്തേ ഈജിപ്ത് , ലബനാൻ, ഫിലിപ്പീൻസ് എന്നിവിടങ്ങളിലേക്ക് പ്രത്യേക വിമാന സർവിസുകൾക്ക് അനുമതി നൽകിയിരുന്നു.
എന്നാൽ, ഇന്ത്യ ഈ അവസരം ഉപയോഗപ്പെടുത്തിയില്ല. മാത്രമല്ല, വിമാന സർവിസുകൾ ആരംഭിക്കാൻ മേയ് വരെ കാത്തിരിക്കണമെന്നാണ് കേന്ദ്ര സർക്കാർ വെള്ളിയാഴ്ച വ്യക്തമാക്കിയിരിക്കുന്നത്. ഏപ്രിൽ 16 മുതൽ 20 വരെയാണ് ഇന്ത്യക്കാരുടെ പൊതുമാപ്പ് രജിസ്ട്രേഷൻ നിശ്ചയിച്ചിട്ടുള്ളത്. രജിസ്ട്രേഷൻ പൂർത്തിയായാൽ യാത്ര ദിവസം വരെ കുവൈത്ത് അധികൃതരുടെ കസ്റ്റഡിയിലായിരിക്കും. രേഖകളും ലഗേജുമായാണ് രജിസ്ട്രേഷന് എത്താൻ നിർദേശിച്ചിരിക്കുന്നത്. പിന്നീട് താമസസ്ഥലത്തേക്ക് മടങ്ങാൻ കഴിയില്ല. വിമാന സർവിസ് എന്ന് പുനരാരംഭിക്കും എന്ന് വ്യക്തമല്ലാത്തതിനാൽ എത്ര ദിവസം അവിടെ കിടക്കേണ്ടി വരും എന്ന് വ്യക്തമല്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്.