എയർ ബബിൾ ധാരണ പ്രകാരം മസ്കത്തിൽ നിന്ന് വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ബജറ്റ് വിമാന കമ്പനിയായ ഗോ എയറും. ഒമാൻ എയറിനും സലാം എയറിനും എയർ ഇന്ത്യക്കും ഇൻഡിഗോക്കും പിന്നാലെയാണ് ഗോ എയർ സർവീസ് പ്രഖ്യാപിച്ചത്.
കേരളത്തിൽ കൊച്ചിയിലേക്കും കണ്ണൂരിലേക്കുമാണ് സർവീസ്. കൂടാതെ മുംബൈയിലേക്കും ദൽഹിയിലേക്കും വിമാനങ്ങളുണ്ട്. ഒക്ടോബർ 15 മുതൽ സർവീസ് തുടങ്ങും. മുംബൈയിലേക്കും ദൽഹിയിലേക്കും വ്യാഴാഴ്ചകളിലാണ് വിമാനങ്ങൾ. കൊച്ചിയിലേക്ക് വെള്ളിയാഴ്ചയും ഞായറാഴ്ചയും കണ്ണൂരിന് വ്യാഴാഴ്ചയും ശനിയാഴ്ചയുമാണ് സർവീസ്. കൊച്ചിയിലേക്കുള്ള ആദ്യ സർവീസ് ഒക്ടോബർ 18 ഞായറാഴ്ചയും കണ്ണൂരിലേക്കുള്ളത് ഒക്ടോബർ 22നുമാണ്. കോവിഡ് വ്യാപനത്തിന് മുമ്പ് മസ്കത്തിൽ നിന്ന് കണ്ണൂരിന് ഗോ എയർ സർവീസ് നടത്തിയിരുന്നു. ബജറ്റ് വിമാന കമ്പനിയായ ഇൻഡിഗോ ദൽഹി, ലഖ്നൗ, മുംബൈ, ഹൈദരാബാദ്, കൊച്ചിൻ, ചെന്നൈ എന്നിവിടങ്ങളിലേക്ക് മസ്കത്തിൽ നിന്ന് സർവീസ് ആരംഭിച്ചിട്ടുണ്ട്.