സ്വര്‍ണക്കടത്തിന്റെ രാഷ്ട്രീയ അപവാദങ്ങൾ വര്‍ധിക്കുന്നതിനിടയില്‍, കേസിന്റെ സൂക്ഷ്മ വശങ്ങള് ആഭ്യന്തരമന്ത്രി അമിത്ഷായുടെ നേരിട്ടുള്ള നിരീക്ഷണത്തില്‍. എന്‍.ഐ.എ നടത്തുന്ന അന്വേഷണത്തിെന്റ വിവിധ വശങ്ങള് വെള്ളിയാഴ്ച അമിത്ഷായുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗം വിലയിരുത്തി. വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും പങ്കെടുത്തിരുന്നു. സ്വര്‍ണക്കടത്ത് കേസിെന്റ അന്വേഷണം കേന്ദ്ര ഏജന്‍സികളില്‍ സി.ബി.ഐയെ മറികടന്ന് എന്‍.ഐ.എയെ ഏല്പിച്ചതു തന്നെ കേന്ദ്രസര്‍ക്കാറിനുള്ള പ്രത്യേക താല്പര്യം വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിത്രി നരേന്ദ്രമോദിയുമായി കൂടിയാലോചിച്ച ശേഷമാണ് അന്വേഷണം എന്‍.ഐ.എക്ക് വിട്ടത്.
നയതന്ത്ര ചാനലില്‍ നടന്ന സ്വര്‍ണക്കടത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി എത്രത്തോളം ബന്ധപ്പെട്ടിട്ടുണ്ട് എന്ന് ചുഴിഞ്ഞ് പരിശോധിക്കുന്നുണ്ട്. ഒപ്പം, മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നീളുന്ന സംശയങ്ങളെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം രാഷ്ട്രീയ ഗതി തിരിക്കാന്‍ പോലും പര്യാപ്തവുമാണ്. രാജ്യത്തെ ഏക ഇടതു മന്ത്രിസഭയെ ചുറ്റിപ്പറ്റി ബി.ജെ.പി നയിക്കുന്ന സര്‍ക്കാറിന് കീഴിലുള്ള കേന്ദ്ര ഏജന്‍സി നടത്തുന്ന അന്വേഷണത്തിന് രാഷ്ട്രീയ മാനമാനങ്ങളേറെയാണ്.
കസ്റ്റംസ്, എന്‍.ഐ.എ, ധനകാര്യ വകുപ്പിന്റെ അന്വേഷണ വിഭാഗങ്ങള്‍, വിദേശകാര്യം എന്നിങ്ങനെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണങ്ങളുടെ വിവിധ വിഭാഗങ്ങളെല്ലാം കേന്ദ്രത്തിന്റെ അധികാര പരിധിയിലാണ് വരുന്നത്.തക്ക തെളിവുകളുടെ പിന്‍ബലത്തോടെ എത്ര ഉന്നതരിലേക്കും അന്വേഷണവും ചോദ്യം ചെയ്യലും നീളും. ഹൈദരാബാദിലെ എന്‍.ഐ.എ ദക്ഷിണ മേഖലാ ആസ്ഥാനത്തിനു കീഴിലാണ് സ്വര്‍ണക്കടത്തു കേസില്‍ അന്വേഷണം നടക്കുന്നത്.