കേവലം 20 മിനിറ്റുകൾക്കകം കോവിഡ് പരിശോധനാഫലം അറിയാന്‍ സാധിക്കുന്ന നൂതന ടെസ്റ്റ് കിറ്റ് വികസിപ്പിച്ചെടുത്തതായി അവകാശപ്പെട്ട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഹൈദരാബാദിലെ ഗവേഷകർ. നിലവില്‍ കോവിഡ് പരിശോധനക്കായി ഉപയോഗിച്ചുവരുന്ന റിവേഴ്സ് ട്രാന്‍സ്‌ക്രിപ്ഷന്‍ പോളിമറൈസ് ചെയിന്‍ റിയാക്ഷന്‍ (RT-PCR) രീതി അടിസ്ഥാനമാക്കിയുള്ളതല്ല ഇതെന്നും ഗവേഷക സംഘം അവകാശപ്പെടുന്നു.
‘ഞങ്ങൾ ഒരു കോവിഡ് ടെസ്റ്റിങ് കിറ്റ് വികസിപ്പിച്ചെടുത്തിട്ട്. ഇതുപയോഗിച്ച് രോഗലക്ഷണമുള്ളവരെയം ഇല്ലാത്തവരെയും വെറും 20 മിനിറ്റിനുള്ളില്‍ പരിശോധിച്ച് ഫലം ലഭ്യമാക്കാം. വില കുറഞ്ഞതും എളുപ്പം എടുത്ത് നടക്കാവുന്ന രീതിയിലുള്ളതാണ് കിറ്റ്. നിലവിൽ പിന്തുടർന്ന് പോകുന്ന ടെസ്റ്റിങ് സംവിധാനങ്ങൾക്ക് പകരം വ്യത്യസ്തമായ രീതിയാണ് തങ്ങൾ ഉപയോഗിച്ചിരിക്കുന്നതെന്നും ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഹൈദരാബാദിലെ ഇലക്ട്രിക്കല്‍ എഞ്ചിനിയറിങ് വിഭാഗം പ്രൊഫസര്‍ ശിവ ഗോവിന്ദ് സിങ് പറഞ്ഞു. കോവിഡ് കിറ്റ് വികസിപ്പിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ അക്കാദമിക് സ്ഥാപനമാണ് ഐ.ഐ.ടി-ഹൈദരാബാദ്.
550 രൂപ വിലയുള്ള പുതിയ കിറ്റ് വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മിക്കുകയാണെങ്കിൽ 350 രൂപ വിലയില്‍ എല്ലാവർക്കും ലഭ്യമാക്കാൻ കഴിഞ്ഞേക്കുമെന്നും അവർ പറയുന്നു. നിലവിൽ ടെസ്റ്റ് കിറ്റിന് വേണ്ടിയുള്ള പേറ്റൻറിന് ഫയൽ ചെയ്തിരിക്കുകയാണ് ഗവേഷക സംഘം. ഇ.എസ്.ഐ.സി മെഡിക്കല്‍ കോളേജിലും ഹൈദരാബാദിലെ ആശുപത്രിയിലും ക്ലിനിക്കല്‍ ട്രയൽസ് നടത്തുകയും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചില്‍ (ഐ.സി.എം.ആര്‍) അനുമതി തേടുകയും ചെയ്തിട്ടുണ്ട്.