ഇന്ത്യയിൽ കോവിഡ് വൈറസ് വ്യാപനത്തിൽ വിറങ്ങലിച്ച് നിൽക്കുന്ന സാഹചര്യത്തിലായിരുന്നു മാർച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന 13ാം എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗ് അനന്തമായി നീട്ടിവെക്കാൻ ബി.സി.സി.ഐ നിർബന്ധിതരായത്.

തുടക്കത്തിൽ ഏപ്രിൽ 15 ലേക്ക് മാറ്റിയ ഐ.പി.എൽ കോവിഡ് കാരണം വീണ്ടും നീട്ടുകയായിരുന്നു. കാണികളില്ലാതെ നടത്താനും മത്സരങ്ങളുടെ എണ്ണം ചുരുക്കാനുമൊക്കെ പലയിടങ്ങളിൽ നിന്നും നിർദേശങ്ങൾ വന്നെങ്കിലും ബി.സി.സി.ഐ അതിനോടെല്ലാം പുറംതിരിഞ്ഞു നിന്നു. ഐ.പി.എൽ നടക്കാതിരുന്നാൽ കാത്തിരിക്കുന്നത് 4000 കോടി രൂപയുടെ നഷ്ടമാണെന്നതിനാൽ, ഏതെങ്കിലും വിധേന ടൂർണമമെന്റ് നടത്താനുള്ള ആലോചനയിലാണ് ബി.സി.സി.ഐ.

ഈ സാഹചര്യത്തിൽ പുതിയ ഓഫറുമായി എത്തിയിരിക്കുകയാണ് യു.എ.ഇ ക്രിക്കറ്റ് ബോർഡ്. കോവിഡ് ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഇന്ത്യക്ക് പുറത്ത് എവിടെയെങ്കിലും ഐ.പി.എൽ നടത്താൻ ക്രിക്കറ്റ് ബോർഡ് ആഗ്രഹിക്കുന്നുവെങ്കിൽ വേദിയാകാൻ യു.എ.ഇ താൽപര്യമറിയിച്ചിരിക്കുകയാണ്. മുമ്പ് ഒരു തവണ ഐ.പി.എല്ലിന് വേദിയായി കഴിവ് തെളിയിച്ച യു.എ.ഇ മറ്റ് പല അന്താരാഷ്ട്ര സീരീസുകൾക്കും പല തവണയായി വേദിയായിട്ടുണ്ട്.

ഐപിഎല്‍ വിജയകരമായി നടത്താന്‍ സാധിക്കുമെന്ന് എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് സെക്രട്ടറി മുബഷീര്‍ ഉസ്മാനി പറഞ്ഞതായി ഗൾഫ് ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. ഇക്കാര്യത്തിൽ ബി.സി.സി.ഐ യുടെ തീരുമാനം നിർണായകമായിരിക്കുകയാണ്. ആസ്ട്രേലിയയിൽ നടത്താനിരിക്കുന്ന ടി20 ലോകകപ്പ് ഈ വർഷം നടത്തുന്നില്ലെങ്കിൽ ഒക്ടോബറിൽ ഐ.പി.എൽ നടത്താമെന്ന ആലോചനയിലാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ്. നേരത്തെ ശ്രീലങ്കയും െഎ.പി.എല്ലിന് വേദിയാകാൻ സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ, ബി.സി.സി.ഐ അതിനോട് താൽപര്യം കാണിച്ചിരുന്നില്ല.

ജൂൺ 10ന് നടക്കാൻ പോകുന്ന ഐ.സി.സിയുടെ വിഡിയോ കോൺഫറൻസ് വഴിയുള്ള ബോർഡ് മീറ്റിങ്ങായിരിക്കും ഐ.പി.എല്ലി ന്റെ ഭാവി തീരുമാനിക്കുക. ടി20 ലോകകപ്പ് ഈ വർഷം നടത്തേണ്ടതില്ലെന്ന് ഐ.സി.സി തീരുമാനിക്കുകയാണെങ്കിൽ ഒരു പക്ഷേ ഐ.പി.എല്ലിന് തിരിതെളിഞ്ഞേക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here