ഭീകരവാദികളുടെ പ്രായോജകരാകുന്ന നയത്തിൽനിന്ന് പിന്മാറിയില്ലെങ്കിൽ പാകിസ്താന് തക്ക മറുപടി നൽകുമെന്ന് കരസേന മേധാവി ജനറൽ എം.എം. നരവാണെ. കശ്മീരിലെ ഹന്ദ്വാരയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കേണൽ അടക്കം അഞ്ച് സുരക്ഷസൈനികർ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ വാർത്ത ഏജൻസിക്കു നൽകിയ അഭിമുഖത്തിലാണ് നരവാണെ പാകിസ്താന് താക്കീത് നൽകിയത്.
കശ്മീരിലേക്ക് ഭീകരവാദികളെ കടത്തിവിടുന്ന കുത്സിതപ്രവൃത്തി അവർ തുടരുകയാണ്. ഓരോ വെടിനിർത്തൽ ലംഘനത്തിനും ഇന്ത്യ ഉചിതമായ മറുപടി നൽകും. മേഖലയിൽ സമാധാനം നിലനിർത്താനുള്ള ബാധ്യത പാകിസ്താനാണ്. കോവിഡിന്റെ സമയത്തും ദുഷ്ടലാക്കാണ് അയൽരാജ്യത്തിനെന്നും നരവാണെ പറഞ്ഞു. ഞായറാഴ്ച ഏറ്റുമുട്ടലിൽ വീരചരമമടഞ്ഞ അഞ്ച് സുരക്ഷഭടന്മാരും രാജ്യത്തിെൻറ അഭിമാനമാണെന്നും കരസേന മേധാവി പറഞ്ഞു.