ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്ബരയിലെ അവസാന മത്സരത്തില്‍ ഇന്ത്യയ്ക്ക് ആശ്വാസജയം. 13 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ച ഓസ്ട്രേലിയ 2-1ന് പരമ്ബര സ്വന്തമാക്കിയെങ്കിലും പരിപൂര്‍ണ അടിയറവ് പറയാന്‍ അനുവദിക്കാതെ ടീം ഇന്ത്യ ഇന്ന് ജയിച്ചുകയറി. ടോസ് നേടി ആദ്യം ബാ‌റ്റ് ചെയ്‌ത ഇന്ത്യ 50 ഓവറില്‍ 5 വിക്ക‌റ്റ് നഷ്‌ടത്തില്‍ 302 റണ്‍സാണ് നേടിയത്. ഒരു ഘട്ടത്തില്‍ 150 റണ്‍സിന് 5 വിക്ക‌റ്റുകള്‍ നഷ്‌ടമായ നിലയില്‍ പരുങ്ങിയ ഇന്ത്യയെ ഹാര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും ചേര്‍ന്ന മികച്ച കൂട്ടുകെട്ടാണ് രക്ഷപ്പെടുത്തിയത്. ഇരുവരും ചേര്‍ന്ന് ആറാം വിക്ക‌റ്റ് കൂട്ടുകെട്ടില്‍ 150 റണ്‍സ് നേടി.

ആറാം ഓവറില്‍ 26 റണ്‍സില്‍ നില്‍ക്കെ ഇന്ത്യക്ക് ശിഖര്‍ ധവാനെ നഷ്‌ടമായി. തുടര്‍ന്ന് മയാങ്ക് അഗര്‍വാളിന് പകരം പ്ളെയിംഗ് ഇലവനില്‍ ഇടം നേടിയ ശുഭ്‌മാന്‍ ഗില്‍ കോലിയുമായി ചേര്‍ന്ന് പൊരുതിയെങ്കിലും വൈകാതെ പുറത്തായി(33), ശ്രേയസ് അയ്യര്‍(19), കെ.എല്‍. രാഹുല്‍(5) എന്നിവരും അതിന് പിന്നാലെ നായകന്‍ കോഹ്‌ലിയും 78 പന്തുകളില്‍ നിന്ന് 63 റണ്‍സ് നേടി മടങ്ങിയതോടെ ഇന്ത്യ ശരിക്കും പ്രതിരോധത്തിലായി.

തുടര്‍ന്നായിരുന്നു പാണ്ഡ്യയും ജഡേജയും ചേര്‍ന്നുള‌ള കൂട്ടുകെട്ട്. പാണ്ഡ്യ 76 പന്തില്‍ 92 റണ്‍സ് നേടി. ഏഴ് ഫോറുകളും ഒരു സിക്‌സിന്റെയും അകമ്ബടിയോടെ 92 റണ്‍സ് നേടി. ജഡേജ അഞ്ച് ഫോറുകളും മൂന്ന് സിക്‌സുകളും പായിച്ച്‌ 50 പന്തില്‍ 66 റണ്‍സ് നേടി. ഇന്നത്തെ മത്സരത്തോടെ അതിവേഗം 12,000 റണ്‍സ് നേടുന്ന കളിക്കാരന്‍ എന്ന സച്ചിന്റെ റെക്കോര്‍ഡ് കോഹ്‌ലി മറികടന്നു. 242 ഏകദിനങ്ങളില്‍ നിന്നാണ് കോഹ്‌ലിയുടെ ഈ നേട്ടം.

തുടര്‍ന്ന് ബാ‌റ്റ് ചെയ്‌ത ഓസ്ട്രേലിയയ്‌ക്ക് ഓപ്പണറായെത്തിയ ലബുഷൈനിന്റെ(7) വിക്ക‌റ്റ് ആദ്യമേ നഷ്‌ടമായി. അരങ്ങേ‌റ്റ താരം ടി നടരാജനാണ് ലബുഷൈനെ പുറത്താക്കിയത്. നടരാജന്‍ മത്സരത്തില്‍ പത്ത് ഓവറില്‍ 70 റണ്‍സ് വഴങ്ങി രണ്ട് വിക്ക‌റ്റുകള്‍ നേടി. തുടര്‍ന്ന് വൈകാതെ ഓസ്‌ട്രേലിയയ്‌ക്ക് സൂപ്പര്‍താരം സ്‌റ്റീവ് ‌സ്‌മിത്തിന്റെ വിക്ക‌റ്റ് നഷ്‌ടമായി. 7 റണ്‍സായിരുന്നു സ്‌മിത്തിന്റെയും സ്‌കോര്‍. സ്‌മിത്തിന്റെ വിക്ക‌റ്റ് വീഴ്‌ത്തിയ ശാര്‍ദ്ദുല്‍ ധാക്കൂര്‍ മൂന്ന് വിക്ക‌റ്റുകള്‍ നേടി ഓസ്‌ട്രേലിയന്‍ ബാ‌റ്റിംഗ് നിരയെ തകര്‍ത്തു. 38 പന്തില്‍ 59 റണ്‍സ് നേടി വെടിക്കെട്ട് ബാ‌റ്റിംഗ് പുറത്തെടുത്ത മാക്‌സ് വെല്ലിനെ ബുംറ പുറത്താക്കി. വൈകാതെ 3 പന്ത് ബാക്കി നില്‍ക്കെ 289 ന് ഓസ്‌ട്രേലിയന്‍ പോരാട്ടം അവസാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here