ഇന്ത്യ – ചൈന സേനാ കമാൻഡർമാർ തമ്മിൽ അതിർത്തിയിൽ നടത്തിയ ചർച്ച അവസാനിച്ചു. ചർച്ച 4 മണിക്കൂർ നീണ്ടു. സേനകൾ തമ്മിൽ കൂടുതൽ സംഘർഷങ്ങൾ പാടില്ലെന്നു ചർച്ചയിൽ ധാരണയായി. തൽക്കാലം നിലവിലെ സ്ഥിതി തുടരും.

അതിർത്തി മേഖലകളിൽ നിന്നു ചൈനീസ് സേന പിൻമാറണമെന്ന ആവശ്യത്തിൽ ഇന്ത്യ ഉറച്ചു നിൽക്കുന്നു. അതിർത്തിയിലെ നിർമാണ പ്രവർത്തനങ്ങൾ ഇന്ത്യ നിർത്തിവയ്ക്കണമെന്ന ആവശ്യം ചൈനയും അറിയിച്ചു. സേനാ, നയതന്ത്ര തലങ്ങളിൽ വരും ദിവസങ്ങളിൽ നടത്തുന്ന ചർച്ചകളിലൂടെ ഈ വിഷയങ്ങളിൽ പരിഹാരത്തിനു ശ്രമിക്കും.

സൈന്യങ്ങളുടെ ലോക്കൽ കമാൻഡർമാരുമായുള്ള 12 റൗണ്ടുകളും മേജർ ജനറൽ തലത്തിൽ മൂന്നു റൗണ്ട് ചർച്ചകളും കഴിഞ്ഞതിനുശേഷമാണ് ഇന്ന് ഉന്നതതല ചർച്ച നടത്തിയത്. ഇന്ത്യൻ മേഖലയിലെ നിർമാണ പ്രവർത്തികൾ നിർത്തിവയ്ക്കണമെന്ന് ചൈന ആവശ്യപ്പെട്ടെങ്കിലും ഇതിന് ഇന്ത്യ തയാറായിട്ടില്ല. കിഴക്കൻ ലഡാക്കിലെ ചുഷൂൽ സെക്ടറിലാണ് ഇരുരാജ്യങ്ങളും തമ്മിൽ ചർച്ച നടത്തിയത്.

ലഫ്. ജനറൽ ഹരീന്ദർ സിങ് ആണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്. കശ്മീരിലെ ലേ ആസ്ഥാനമായ14 കോർ (ഫയർ ആൻഡ് ഫ്യൂറി കോർ) മേധാവിയാണു ഹരീന്ദർ. കശ്മീരിലെ ഭീകരവിരുദ്ധ പോരാട്ടങ്ങളിൽ സേനയെ നയിച്ചിട്ടുള്ള അദ്ദേഹം കഴിഞ്ഞ ഒക്ടോബറിലാണു 14 കോറിന്റെ നേതൃത്വം ഏറ്റെടുത്തത്. മിലിറ്ററി ഇന്റലിജൻസ്, മിലിറ്ററി ഓപ്പറേഷൻസ് എന്നിവയുടെ ഡയറക്ടർ ജനറൽ ആയിരുന്നു.

ചൈനയ്ക്കായി ദക്ഷിണ ഷിൻ ജിയാങ് മേഖലയിലെ മേജർ ജനറൽ ലിയു ലിന്നും ചർച്ചയ്ക്കെത്തി. കിഴക്കൻ ലഡാക്കിൽനിന്ന് ചൈനീസ് സേന പിന്മാറണമെന്നും മുൻ സ്ഥിതി തുടരണമെന്നുമാണ് ചർച്ചയിൽ ഇന്ത്യ മുന്നോട്ടുവച്ച ആവശ്യം. യഥാർഥ നിയന്ത്രണരേഖയ്ക്കും സിക്കിമിലും ഇന്ത്യ ദിവസേന നടത്തിയിരുന്ന പട്രോളിങ് ചൈന തടയുന്ന സ്ഥിതിവിശേഷമുണ്ട്. ഇതിൽ മാറ്റം വരുത്തണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. മേയ് ഒന്നാംവാരം സംഘർഷം ആരംഭിച്ചശേഷം ആദ്യമായാണ് ഇരുരാജ്യങ്ങളുടെയും ഉന്നത സേനാ കമാൻഡർമാർ കൂടിക്കാഴ്ച നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here