ഗുജറാത്തിൽ നിന്നു ദുബായിലേക്ക് ഡ്രാഗൻ ഫ്രൂട്ടിന്റെ കയറ്റുമതി ആരംഭിച്ചു. മലേഷ്യ, തായ്‌ലൻഡ്, വിയറ്റ്നാം എന്നിവിടങ്ങളിൽ സമൃദ്ധമായി വിളയുന്ന ഡ്രാഗൻ ഫ്രൂട്ട് ഇതാദ്യമായാണ് ഇന്ത്യയിൽ നിന്നു കയറ്റുമതി ചെയ്യുന്നത്.
ഇന്ത്യയിൽ 25 വർഷം മുൻപേ ഇതു കൃഷിചെയ്തു തുടങ്ങിയിരുന്നെങ്കിലും വാണിജ്യാടിസ്ഥാനത്തിൽ ഉൽപാദിപ്പിച്ചിരുന്നില്ല. കാർഷിക പദ്ധതികൾ ഊർജിതമാക്കിയതോടെയാണു വിളവു കൂടുകയും പഴവർഗ വിപണി സജീവമാകുകയും ചെയ്തത്.
കാനഡ, പോളണ്ട് എന്നിവിടങ്ങളിലും ഡ്രാഗൻ ഫ്രൂട്ട് സമൃദ്ധമാണ്. പോഷക സമൃദ്ധമായ ഡ്രാഗൻ ഫ്രൂട്ടിന് ലോകമെങ്ങും ആവശ്യക്കാർ കൂടുതലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക താൽപര്യപ്രകാരം ഗുജറാത്തിലെ കച്ചിലാണ് ഇതു വ്യാപകമായി കൃഷി ചെയ്യുന്നതെങ്കിലും ഇതര മേഖലകളിലേക്കും വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ഗുജറാത്ത് സർക്കാർ.
അടുത്തിടെ, മഹാരാഷ്ട്രയിൽ നിന്നു ദുബായിലേക്ക് ജൽഗാവ് നേന്ത്രപ്പഴ കയറ്റുമതിയും ആരംഭിച്ചിരുന്നു. ഭൗമസൂചികാപദവി (ജോഗ്രഫിക്കൽ ഇൻഡിക്കേഷൻ-ജിഐ) ലഭിച്ച ഉൽപന്നമാണിത്. ഇന്ത്യൻ പഴങ്ങൾക്ക് യുഎഇയിൽ ആവശ്യക്കാർ കൂടിവരികയാണ്.