കോവിഡ് പ്രതിസന്ധിയില്‍ കാര്‍ഷിക മേഖലയെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി അവശ്യസാധന നിയമത്തില്‍ (1955) ഭേദഗതി വരുത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍. ധാന്യങ്ങള്‍, ഭക്ഷ്യ എണ്ണകള്‍, എണ്ണക്കുരുക്കള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവ ഉള്‍പ്പെടെയുള്ള കാര്‍ഷിക ഉല്‍പന്നങ്ങളെ അവശ്യവസ്തുക്കളുടെ പട്ടികയില്‍നിന്നും ഒഴിവാക്കി. ഈ ഉത്പന്നങ്ങള്‍ക്ക് മികച്ച വില ഉറപ്പാക്കുന്നതിനായാണ് ഈ നീക്കമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

ഇത്തരം ഉത്പന്നങ്ങളുടെ സംഭരണത്തിനേര്‍പ്പെടുത്തിയ പരിധി പിന്‍വലിക്കും. ക്ഷാമം, പ്രകൃതി ദുരന്തം, വിലക്കയറ്റം തുടങ്ങിയ സാഹചര്യങ്ങളില്‍ മാത്രമാവും സംഭരണ പരിധി നടപ്പാലിക്കാനാവുക.

കൂടുതല്‍ നിക്ഷേപങ്ങള്‍ ഈ മേഖലയിലേക്ക് ആകര്‍ഷിച്ചുകൊണ്ട് കര്‍ഷകര്‍ക്ക് മികച്ച വിലനിലവാരം ഉറപ്പാക്കേണ്ടതുണ്ട്. അതിനായി കേന്ദ്രനിയമം പ്രാബല്യത്തില്‍ വരുത്തും. പുതിയ നിയമത്തിലൂടെ മെച്ചപ്പെട്ട വില ലഭിക്കാനായി ഉത്പന്നങ്ങള്‍ സംസ്ഥാനത്തിന് പുറത്ത് വില്‍ക്കണോ എന്ന് കര്‍ഷകര്‍ക്ക് തീരുമാനിക്കാനാവും. കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ മറ്റ് സംസ്ഥാനങ്ങളില്‍ വില്‍ക്കുന്നത് സംബന്ധിച്ച് കേന്ദ്രനിയമം പ്രാബല്യത്തില്‍ വരുത്തും.

കര്‍ഷകര്‍ക്ക് സംരഭകരുമായും റീട്ടെയിലര്‍മാരുമായും കയറ്റുമതിക്കാരുമായുള്ള ഇടപെടലുകള്‍ സുതാര്യമാക്കുന്നതിന് നിയമം കൊണ്ടുവരും. വിലയും ഗുണനിലവാരത്തര്‍ക്കങ്ങളും സംബന്ധിച്ച് കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങളെ നേരിടാനാണ് നിയമത്തിന്റെ ചട്ടക്കൂട് കൊണ്ടുവരുന്നത്.
ഉത്പന്നങ്ങള്‍ക്ക് വില ഉറപ്പാക്കല്‍, നഷ്ടസാധ്യത കുറയ്ക്കല്‍ തുടങ്ങിയ കാര്യങ്ങളാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here