ഇന്ത്യയിൽ ഇന്ന് കോവിഡ് ബാധിച്ച് 652 പേർ മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 20,471 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതുവരെ 3959 പേർ രോഗമുക്തരായി. 24 മണിക്കൂറിനിടെ 49 പേർ മരിച്ചു. 1486 പുതിയ കേസുകള്‍ റിപ്പോർട്ട് ചെയ്തു. സ്ഥിതി വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി 27ന് ചര്‍ച്ച നടത്തും. കേസുകള്‍ ഉയരുന്നുണ്ടെങ്കിലും രോഗമുക്തി നിരക്കിന്റെ കാര്യത്തിലും പുരോഗതിയുണ്ട്. 19.36 ശതമാനമാണു രോഗമുക്തി നിരക്ക്.
രോഗികളുടെ എണ്ണത്തിലും മരണ നിരക്കിലും മഹാരാഷ്ട്രയാണ് മുന്നില്‍. സംസ്ഥാനത്ത് 431 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 269 പേരാണ് ഇതുവരെ മരിച്ചത്. മുംബൈയിൽ 232 പേർക്കു കൂടി കോവിഡ്. ധാരാവിയില്‍ 9 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. നാലു ദിവസം കൊണ്ട് രോഗികളുടെ എണ്ണം ഇരട്ടിയോളമായ ഗുജറാത്ത് രണ്ടാം സ്ഥാനത്താണ്. വ്യോമയാന മന്ത്രാലയ ഉദ്യോഗസ്ഥന് കോവിഡ് സ്ഥീകരിച്ചതോടെ സഹപ്രവര്‍ത്തകരെ ക്വാറന്‍റീന്‍ ചെയ്തു. കൊല്‍ക്കത്തയില്‍ നാല് ഡോക്ടര്‍മാര്‍ക്കും മലയാളി ഉള്‍പ്പെടെ നാല് നഴ്സുമാര്‍ക്കും രോഗം സ്ഥിരീകരിച്ചു.