ഇന്ത്യൻ സൈന്യവും ഇന്തോ-ടിബറ്റർ ബോർഡർ പൊലീസും ചേർന്ന സംയുക്ത പട്രോളിങ് സംഘത്തെ ചൈന തടഞ്ഞുവെച്ചതായി റിപ്പോർട്ട്. കഴിഞ്ഞയാഴ്ച ലഡാക്കിലാണ് സംഭവമുണ്ടായത്. പിന്നീട് ഇന്ത്യൻ സംഘത്തെ ചൈന വിട്ടയക്കുകയായിരുന്നു. എൻ.ഡി.ടി.വിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. സംഭവത്തെ കുറിച്ച് പ്രധാനമന്ത്രിക്ക് സൈന്യം റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.
ബുധനാഴ്ച ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായെന്നും ഇന്ത്യൻ സൈനികരെ ചൈന പിടിച്ചുവെന്നും സൈനിക ഉദ്യോഗസ്ഥൻ എൻ.ഡി.ടി.വിയോട് വെളിപ്പെടുത്തി. പിന്നീട് ഇവരെ വിട്ടയക്കുകയായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, ചില സൈനിക വൃത്തങ്ങൾ വാർത്ത നിഷേധിച്ചിട്ടുണ്ട്. സൈന്യം വാർത്തകളോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.