കോഴിക്കോട്ടേക്ക് മെയ് 29,30 തീയതികളിൽ ഷെഡ്യൂൾ ചെയ്തിരുന്ന എയർ ഇന്ത്യയുടെ വലിയ വിമാനങ്ങൾ റദ്ദാക്കി പകരം ചെറിയ വിമാനങ്ങൾ ഏർപ്പെടുത്തിയതിൽ വ്യാപക പ്രതിഷേധം. 319 പേർക്ക് യാത്രചെയ്യാവുന്ന വലിയ വിമാനങ്ങൾക്ക് പകരം 149 യാത്രക്കാരെ ഉൾക്കൊള്ളുന്ന ചെറുവിമാനങ്ങൾ ആണ് പുതിയ ഷെഡ്യൂളിൽ ഉള്ളത്. ഇതുകാരണം മുന്നൂറോളം പേരുടെ യാത്രയാണ് റദ്ധായിരിക്കുന്നത്. കോൺസുലേറ്റിൽ നിന്ന് നേരിട്ട് അറിയിപ്പ് ലഭിച്ച പ്രകാരം ഭൂരിഭാഗം യാത്രക്കാരും ടിക്കറ്റ് വാങ്ങാൻ തുടങ്ങിയപ്പോളാണ് വിമാന ഷെഡ്യൂളിലെ മാറ്റത്തെ കുറിച്ചുള്ള പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. റൺവേയിൽ പണികൾ നടക്കുന്നതിനാൽ കോഴിക്കോട് വലിയ വിമാനങ്ങൾക്ക് രാത്രി ലാൻഡിങ് സൗകര്യം അനുവദിക്കാനാവില്ല എന്നതാണ് വിമാനം റദ്ദാക്കാൻ കാരണം എന്നാണ് എയർലൈൻ അധികൃതർ അറിയിച്ചിരിക്കുന്നത്. സങ്കേതിക കാരണം പ്രകാരം നൂറു കണക്കിന് ആൾക്കാരുടെ യാത്ര മുടക്കേണ്ടതില്ലെന്നും, വിമാനം പകൽസമയം ലാന്റ് ചെയ്യാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തണം എന്നുമാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്ന ആവശ്യം.