അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായി ജോ ബൈഡൻ മത്സരിക്കും. നിലവിലെ പ്രസിഡൻറും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപ് ആണ് എതിരാളി. ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയെ തെരഞ്ഞെടുക്കാൻ വിവിധ പ്രൈമറികളിൽ നടന്ന പ്രതിനിധി തെരഞ്ഞെടുപ്പിൽ ശ്രദ്ധേയ വിജയം നേടിയാണ് മുൻ വൈസ് പ്രസിഡൻറ് കൂടിയായ ബൈഡൻ ട്രംപിനെ നേരിടാൻ ഒരുങ്ങുന്നത്.
ഗുവാമിൽ ശനിയാഴ്ച നടന്ന പ്രതിനിധി തെരഞ്ഞെടുപ്പിൽ ഈ 77കാരൻ വിജയം കൊയ്യുകയായിരുന്നു. ആഗസ്റ്റിൽ നടക്കുന്ന ഡെമോക്രാറ്റിക് പാർട്ടി പ്രസിഡൻറ് സ്ഥാനാർഥിയെ തെരഞ്ഞെടുക്കാനുള്ള കൺവെൻഷനിൽ 1991 പ്രതിനിധികളുടെ പിന്തുണയാണ് വേണ്ടത്. ബൈഡന് ഇപ്പോൾ 1992 പ്രതിനിധികളുടെ പിന്തുണയുണ്ട്. ജോർജിയ, വെസ്റ്റ് വെർജീനിയ എന്നിവിടങ്ങളിൽ അടക്കം പ്രതിനിധി വോട്ടെടുപ്പ് നടക്കാനുണ്ട്.
കോവിഡ് മഹാമാരിയെ തുടർന്ന് ഏപ്രിൽ, മേയ് മാസങ്ങളിൽ നടക്കേണ്ടിയിരുന്ന പ്രൈമറി തെരഞ്ഞെടുപ്പുകൾ പുനരാരംഭിച്ചപ്പോഴാണ് ബൈഡൻ സ്ഥാനം ഉറപ്പാക്കിയത്. വർമോണ്ടിൽ നിന്നുള്ള സെനറ്ററായ ബേണി സാൻഡേഴ്സ് അടക്കമുള്ളവരെ പിന്തള്ളിയാണ് ബൈഡൻ മത്സരിക്കുന്നത്.