കൊച്ചി: കാസര്‍കോടുനിന്ന് കര്‍ണാടകത്തിലേക്കുള്ള ദേശീയപാതയിലെ ഗതാഗതം തടഞ്ഞത് അടിയന്തരമായി നീക്കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കേന്ദ്രസര്‍ക്കാരിനാണ് നിര്‍ദേശം നല്‍കിയത്. ദേശീയപാത അടയ്ക്കാന്‍ കര്‍ണാടകത്തിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. 

രോഗികളുമായി പോകുന്ന വാഹങ്ങള്‍ ലോക്ക്ഡൗണിന്റെ ഭാഗമായി തടയാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. അതിര്‍ത്തി തുറക്കില്ലെന്ന കര്‍ണാടകയുടെ നിലപാടിനെ അതിരൂക്ഷമായ ഭാഷയിലാണ് ഹൈക്കോടതി വിമര്‍ശിച്ചത്. മനുഷ്യന്റെ ജീവന്‍ സംരക്ഷിക്കേണ്ട ബാധ്യത എല്ലാവര്‍ക്കുമുണ്ടെന്നും കോടതി പറഞ്ഞു. 

കര്‍ണാടകം റോഡുകള്‍ അടക്കുന്ന നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്രം ഇടപെട്ട് ആ നീക്കം പിന്‍വലിക്കണമെന്നുമാണ് ഇടക്കാല ഉത്തരവില്‍ പറയുന്നത്. ഇക്കാരണം കൊണ്ട് ഇനിയൊരു മനുഷ്യജീവന്‍ പോലും നഷ്ടപ്പെടരുതെന്നും കോടതി പറഞ്ഞു. മംഗലാപുരത്തേക്ക് രോഗികളെ കൊണ്ടുപോകുന്നതിന് യാത്രാതടസ്സമുണ്ടാക്കരുതെന്നും കോടതി വ്യക്തമാക്കി. 

109ഓളം രോഗികള്‍ കാസര്‍കോട് ഭാഗത്തുണ്ട്. എന്നാല്‍ മംഗലാപുരം ഭാഗത്ത് ഇരുപതില്‍ താഴെ രോഗികള്‍ മാത്രമാണുള്ളത്. ഈ പശ്ചാത്തലത്തിലാണ് കാസര്‍കോട് അതിര്‍ത്തി അടച്ചതെന്നായിരുന്നു കര്‍ണാടകയുടെ വാദം. അതിനാല്‍ വാഹനങ്ങള്‍ കടത്തിവിടാനാകില്ലെന്ന നിലപാട് കര്‍ണാടകം സ്വീകരിച്ചു. 

എന്നാല്‍ ഇതൊരു ദേശീയപാതയാണെന്നും അത് അടച്ചിടാനുള്ള അധികാരം കര്‍ണാടകയ്ക്കില്ലെന്നും കോടതി പറഞ്ഞു. ഇതൊരു മനുഷ്യത്വരഹിതമായ നപ്രവൃത്തിയാണെന്നും കോടതി വിലയിരുത്തി. റോഡ് അടച്ച വിഷയത്തില്‍ കേന്ദ്രത്തോട് നിലപാട് സ്വീകരിക്കാനും കോടതി ആവശ്യപ്പെട്ടു. റോഡ് അടച്ചവിഷയത്തില്‍ ഇനി നിര്‍ണായകമാവുക കേന്ദ്രത്തിന്റെ നിലപാടാണ്. മൂന്നാഴ്ചയ്ക്കു ശേഷം കോടതി വീണ്ടും ഈ കേസ് പരിഗണിക്കും.

കടപ്പാട് : മാതൃഭൂമി

LEAVE A REPLY

Please enter your comment!
Please enter your name here