തിരുവനന്തപുരം: പൊതുഗതാഗത സൗകര്യം ഘട്ടംഘട്ടമായി പുനസ്ഥാപിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. മൂന്നാംഘട്ട ലോക്ഡൗണ്‍ അവസാനിച്ച ശേഷം മെയ് 18 മുതല്‍ ജില്ലകള്‍ക്കകത്ത് ബസ് സര്‍വീസ് ആരംഭിക്കാന്‍ അനുമതി നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ച് സര്‍വീസ് നടത്തേണ്ടതിനാല്‍ 50 ശതമാനം യാത്രക്കാരെ മാത്രമേ അനുവദിക്കാന്‍ കഴിയൂ. ഇത്തരത്തിലാകുമ്ബോള്‍ പഴയ നിരക്കില്‍ സര്‍വീസ് നടത്താന്‍ കെ.എസ്.ആര്‍.ടി.സിക്കോ സ്വകാര്യ ബസുകള്‍ക്കോ സാധ്യമല്ല. 55 ദിവസത്തെ ലോക്ഡൗണിനെ തുടര്‍ന്ന് സാമ്ബത്തിക നഷ്ടം നേരിടുന്ന ബസ് ഉടമകളുടെ ആവശ്യം ന്യായമാണ്. അപ്പോള്‍ നഷ്ടം നികത്താന്‍ നിരക്ക് വര്‍ധിപ്പിക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.
സെക്രട്ടേറിയേറ്റിലേക്കും കോടതികളിലേക്കും ഇപ്പോള്‍ പരിമിതമായ സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ഇരട്ടി ചാര്‍ജാണ് ഈടാക്കുന്നത്. ഇതിന്‍റെ ലാഭനഷ്ടങ്ങള്‍ ഇതുവരെ കണക്കാക്കിയിട്ടില്ല. ഇതുകൂടി കണക്കിലെടുത്ത ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. നിരക്ക് വര്‍ധന ലോക് ഡൗണ്‍ കാലത്തേക്ക് മാത്രമാണെന്നും മന്ത്രി പറഞ്ഞു.