ഇരട്ട ജനിതക വ്യതിയാനം വന്ന കൊറോണ വൈറസിന്‍റെ ഇന്ത്യൻ വേരിയന്‍റ് ബി വണ്‍ 617 കേരളത്തില്‍ 10 ജില്ലകളില്‍ കണ്ടെത്തി. അതിതീവ്രവ്യാപന ശേഷിയുള്ള വൈറസാണിത്. ജനിതക മാറ്റം വന്ന കൊറോണ വൈറസ് വ്യാപനം ഉണ്ടായത് കഴിഞ്ഞ ഒരു മാസത്തിനിടെയാണെന്നും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെനോമിക്സ് ആന്‍റ് ഇൻറഗ്രേറ്റീവ് ബയോളജിയുടെ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

അതിതീവ്ര വ്യാപന ശേഷി, രോഗ തീവ്രത കൂട്ടുന്ന വകഭേദം – അതാണ് ഇന്ത്യൻ വേരിയന്‍റ് ബി വണ്‍ 617. മഹാരാഷ്ട്രയെ ഉൾപ്പെടെ വിറപ്പിച്ച കൊറോണ വൈറസ് വകഭേദം.

ജനസാന്ദ്രത കൂടിയ കേരളത്തിലെ ഈ വൈറസ് സാന്നിധ്യം അതി ഗുരുതര സാഹചര്യമെന്ന് വിദഗ്ധര്‍ പറയുന്നു. വൈറസ് സാന്നിധ്യം ഏറ്റവും കൂടുതല്‍ കോട്ടയത്തും ആലപ്പുഴയിലുമാണ്. 19.05 ശതമാനം . 15.63 ശതമാനവുമായി മലപ്പുറവും 10 ശതമാനത്തില്‍ കൂടുതല്‍ രോഗികളുമായി പാലക്കാടും കോഴിക്കോടും ഉണ്ട്. കാസര്‍കോട്, എറണാകുളം, കണ്ണൂര്‍, കൊല്ലം, വയനാട് ജില്ലകളിലും ബി വണ്‍ 617 വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

യു കെ വൈറസ് വകഭേദവും സൗത്ത് ആഫ്രിക്കൻ വകഭേദവും സംസ്ഥാനത്തുണ്ട്. യുകെ വൈറസ് വകഭേദം ഏറ്റവും കൂടുതല്‍ കണ്ണൂരിലാണ്. 75 ശതമാനം . കണ്ണൂരിലാകട്ടെ 66.67 ശതമാനവും. സൗത്ത് ആഫ്രിക്കൻ വകഭേദ സാന്നിധ്യം കൂടുതലുള്ളത് പാലക്കാടാണ് 21.43 ശതമാനം. പിന്നില്‍ കാസര്‍കോഡ് 9.52. പത്തനംതിട്ട പക്ഷേ സുരക്ഷിതമാണ്. ഫെബ്രുവരിയില്‍ 3. 8 ശതമാനം പേരെ മാത്രമാണ് അതിതീവ്ര വൈറസ് ബാധിച്ചതെങ്കില്‍ ഈ മാസം അത് 3.48 ആയി മാറി.

വൈറസ് വകഭേദം കണ്ടെത്തിയാലും ചികിത്സയിലോ വാക്സിൻ പ്രോട്ടോക്കോളിലോ മാറ്റം വരില്ല. പകരം സ്വയം പ്രതിരോധമാണ് ആവശ്യം. കേരളത്തില്‍ ജനുവരിയില്‍ നടത്തിയ പരിശോധനയില്‍ വയനാട്, കോട്ടയം, കോഴിക്കോട്, കാസര്‍കോഡ് ജില്ലകളില്‍ 10 ശതമാനത്തിലേറെ പേരില്‍ വകഭേദം വന്ന എൻ 440 കെ വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു . പ്രതിരോധശേഷിയെ മറികടക്കാൻ കഴിവുള്ള തരം വൈറസാണിത് . ഇതുകൂടാതെ, കൊറോണ വൈറസ് വകഭേദങ്ങളായ K1,K2,K3 എന്നിവയുടെ സാന്നിധ്യവും ചില ജില്ലകളില്‍ സ്ഥിരീകരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here