കേരളത്തിൽ തിങ്കളാഴ്ച 4138 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 21 മരണമാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 54 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3599 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 438 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
47 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 9, എറണാകുളം, കോഴിക്കോട് 8 വീതം, തിരുവനന്തപുരം 7, തൃശൂര്‍ 5, പത്തനംതിട്ട 4, കൊല്ലം 3, കാസര്‍കോഡ് 2, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7108 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,93,221 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,71,744 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിലും 21,477 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2437 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 33,345 സാംപിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാംപിള്‍, എയര്‍പോര്‍ട്ട് സര്‍വൈലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 47,28,404 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
രോഗവ്യാപനം കൂടിയിട്ടും മരണനിരക്ക് 0.34 ശതമാനമാണ്. ദേശീയ ശരാശരി 1.49 ആണ്. ഇതുവരെ മരണമടഞ്ഞവരിൽ 94 ശതമാനവും മറ്റ് രോഗങ്ങളുള്ളവരാണ്. ആവശ്യമായ ചികിത്സാ രീതികൾ ഒരുക്കാനും ഫലപ്രദമായി നടപ്പാക്കാനും സാധിച്ചതിനാണ് മരണം കുറഞ്ഞത്. രോഗവിമുക്തി നിരക്കും വർധിച്ചു. കോവിഡ് വാക്സീൻ ട്രയൽ ചെയ്യുന്നതിന് റെഡ്ഡീസ് ഫാർമസിയുമായി ബന്ധപ്പെട്ടു. എന്നാൽ അവർ ഇതുവരെ ഇന്ത്യയിൽ ട്രയൽ ആരംഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.