യുഎഇ ഗവൺമെന്റ് ദുബായ് ഹെൽത്ത് അതോറിറ്റിക്ക് കീഴിലുള്ള 212 ഡോക്ടർമാർക്ക് സമ്മാനിച്ച 10 വർഷത്തെ ഗോൾഡൻ വീസ ലഭിച്ചവരിൽ കേരളത്തിന് അഭിമാനമായിരിക്കുകയാണ് കോവിഡ് 19 പ്രതിരോധ രംഗത്തെ മുന്നണിപ്പോരാളികളിലായ കാസർഗോഡ് കാഞ്ഞങ്ങാട് മാണിക്കോത്ത് സ്വദേശി ഡോ. സി.എച്ച്.അബ്ദുൽ റഹ്മാൻ.
ദുബായ് ലത്തീഫാ ആശുപത്രിയിൽ കുട്ടികളുടെ രോഗവിദഗ്ധനായ റഹ്മാൻ കഴിഞ്ഞ 17 വർഷമായി യുഎഇയിൽ സേവനമനുഷ്ഠിച്ചുകൊണ്ടിരിക്കുന്നു. വളരെ നല്ല രീതിയിലുള്ള പ്രവർത്തനങ്ങളാണ് ലത്തീഫ ആശുപത്രിയിലെ കോവിഡ് രോഗികൾക്കും മറ്റു ക്വാറന്റീൻ കേന്ദ്രങ്ങളിലും ഡോ.അബ്ദുൽ റഹ്മാനും സംഘവും ചെയ്തത്. ഈ സേവനങ്ങൾക്കുള്ള ഒരു അംഗീകാരമായിട്ടായിരിക്കാം തനിക്ക് ഗോൾഡൻ വീസ ലഭിച്ചതെന്ന് റഹ്മാൻ അഭിപ്രായപ്പെട്ടു. തന്റെ ഈ നേട്ടം ആതുരശുശ്രൂഷാ രംഗത്ത് പ്രവർത്തിക്കുന്ന എല്ലാ മലയാളികൾക്കുമുള്ള അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു.
പരേതനായ മുഹമ്മദിന്റെയും സുലൈഖയുടെയും മകനാണ് റഹ്മാൻ. ഭാര്യ ഷമീമ വീട്ടമ്മയാണ്. മൂത്തമകൻ മുഹമ്മദ് നിഹാൽ മംഗ്ലുരു നിട്ടെ കെ.എസ്.ഹെഗ് ഡെ മെഡിക്കൽ കോളജിൽ എംബിബിഎസിന് പഠിക്കുന്നു. വിദ്യാർഥികളായ അഹ്മദ് സെയിൻ, ഹയാ ഫാത്തിമ എന്നിവരും ഹലീമയുമാണ് മറ്റു മക്കൾ. ഭാര്യാപിതാവ് ഡോ.പി.സി.പി.ഉസ്മാൻ ദുബായ് സ്വകാര്യ ക്ലിനിക്കിൽ സേവനമനുഷ്ഠിക്കുന്നു.
കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസ് പൂർത്തിയാക്കിയ ഡോക്ടർ ഡൽഹി അലിഗഢ് യൂണിവേഴ്സിറ്റിയിൽ നിന്നാണ് എംഡി കരസ്ഥമാക്കിയത്. പിന്നീട് ഇംഗ്ലണ്ടിലെ റോയൽ കോളജ് ഓഫ് പീഡിയാട്രിക് ആൻഡ് ചൈൽഡ് ഹെൽത്തിൽ നിന്ന് ബിരുദവും നേടി. യുഎഇയിൽ നേരത്തെ വൻകിട നിക്ഷേപകർക്ക് മാത്രം അനുവദിച്ചിരുന്ന ഈ വിസ ഇതാദ്യമായാണ് ഡോക്ടർമാർക്കും നൽകുന്നത്.