ലോകത്താകെ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നു ലക്ഷം കടന്നു. 85,000 പേർ മരിക്കുകയും 13 ലക്ഷം പേർ രോഗബാധിതരാവുകയും ചെയ്ത യു.എസാണ് വൈറസ് ബാധിതരുടെ പട്ടികയിൽ ബഹുദൂരം മുന്നിൽ. അതിവേഗ കുതിപ്പുമായി റഷ്യ പിറകെയുണ്ടെങ്കിലും രോഗികളുടെ എണ്ണത്തിൽ സ്പെയിൻ രണ്ടാം സ്ഥാനത്താണ്. മരിച്ചവരുടെ കണക്കുകളിൽ 33,000 ലേറെ മരണവുമായി ബ്രിട്ടൻ രണ്ടാമതും 31,000 ലേറെയുള്ള ഇറ്റലി മൂന്നാമതുമുണ്ട്.
മറ്റു യൂറോപ്യൻ രാജ്യങ്ങളായ സ്പെയിൻ, ഫ്രാൻസ്, ജർമനി എന്നിവയാണ് അവക്കു പിറകിൽ. യൂറോപിൽ മൊത്തം മരണസംഖ്യ 160,000 കടന്നിട്ടുണ്ട്. ഇടക്കാലത്ത് മരണസംഖ്യ കുറഞ്ഞ സ്പെയിനിൽ വ്യാഴാഴ്ച 2,00 ലേറെ പേർ മരിച്ചത് വീണ്ടും ആശങ്ക ഉയർത്തി. വൈറസ് ആദ്യം സ്ഥിരീകരിച്ച ചൈനയിൽ നിയന്ത്രണ വിധേയമാണെങ്കിലും പുതിയ കേസുകൾ വീണ്ടും വർധിക്കുന്നത് അധികൃതരെ കുഴക്കുന്നുണ്ട്. പ്രഭവ കേന്ദ്രമായ വൂഹാനിലെ മുഴുവൻ ജനങ്ങളെയും പരിശോധന നടത്തുന്ന ബൃഹദ് ദൗത്യത്തിന് തുടക്കമായിട്ടുണ്ട്.