തിരുവനന്തപുരം ∙ എല്ലാ മത, സാംസ്കാരിക ആഘോഷങ്ങളും ടൂർണമെന്റുകളും നിരോധിച്ചുകൊണ്ടു സംസ്ഥാന സർക്കാരിന്റെ ഉത്തരവ്. പൊതുഭരണ വകുപ്പാണ് ശനിയാഴ്ച ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. പാർക്ക്, ബീച്ച്, മാളുകൾ ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിൽ ആളുകൾ ഒത്തുകൂടുന്നത് ഒഴിവാക്കണമെന്നും ഉത്തരവിൽ പറയുന്നു.
ശനിയാഴ്ച അർധരാത്രി മുതൽ നിരോധനം നിലവിൽ വരും. ഇതു ലംഘിക്കുന്നവർക്കെതിരെ 144ാം വകുപ്പിലെ വ്യവസ്ഥകൾ പ്രകാരം ജില്ലാ മജിസ്ട്രേറ്റ് കേസെടുക്കണം. കലക്ടർ, ജില്ലാ മജിസ്ട്രറ്റ്, ജില്ലാ പൊലീസ് മേധാവി എന്നിവർക്കാണ് നിയമത്തിന്റെ നടത്തിപ്പു ചുമതല.
ഓരോ ജില്ലയിലെയും സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളും ആശുപത്രികളും മെഡിക്കൽ കോളജുകളും ഉൾപ്പെടെയുള്ളവ അതത് ഇടങ്ങളിലെ മുറികൾ, കിടക്കകൾ, ഹോസ്റ്റൽ മുറികൾ, കൊറോണ പരിശോധന ഉപകരണങ്ങൾ, ഐസിയുവിലെ കിടക്കകൾ, വെന്റിലേറ്റർ എന്നിവയുടെ കണക്കുകൾ കോവിഡ് കൺട്രോൾ റൂമിനു കൈമാറണം. ആവശ്യ വസ്തുക്കൾ പൂഴ്ത്തിവയ്ക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാനും നിർദേശമുണ്ട്.