ചെറിയ കുട്ടികൾക്കുള്ള പഠനം ആരംഭിക്കുന്നതിന് കൂടുതൽ നിർദേശങ്ങളുമായി ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെൻറ് അതോറിറ്റി (കെ.എച്ച്.ഡി.എ). അധ്യാപകരും ജീവനക്കാരും നിർബന്ധമായും കോവിഡ് പരിശോധനക്ക് ഹാജരായിരിക്കണമെന്ന് നിർദേശമുണ്ട്. 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് കോവിഡ് പരിശോധന നിർബന്ധമില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, മറ്റ് രാജ്യങ്ങളിൽ നിന്ന് വരുന്ന കുട്ടികൾ 14 ദിവസം ക്വാറൻറീന് ശേഷമേ പഠനത്തിനായി വരാവൂ. അല്ലാത്തപക്ഷം, കോവിഡ് നെഗറ്റീവ് ഫലം ഹാജരാക്കണം.
12 വയസിൽ താഴെയുള്ള കുട്ടികൾക്ക് സ്ഥിരമായി കോവിഡ് പരിശോധന ആവശ്യമില്ല. എന്നാൽ, രോഗലക്ഷണമുള്ള കുട്ടികളെ പരിശോധിക്കാം. സ്ഥാപനങ്ങൾ തുറക്കുന്നതിന് മുൻപ് കെ.എച്ച്.ഡി.എയുടെ അനുമതി തേടണം. മുൻകരുതലുകളെയും തയാറെടുപ്പുകളെയും കുറിച്ച് റിപ്പോർട്ട് സമർപ്പിക്കണം. കുട്ടികൾക്ക് മറ്റ് രോഗങ്ങൊളന്നുമില്ലെന്ന് രക്ഷിതാക്കൾ ഡിക്ലറേഷൻ നൽകണം. പ്രവേശന കവാടങ്ങളിൽ ശരീരോഷ്മാവ് പരിശോധിക്കാനുള്ള സംവിധാനം ഉണ്ടാവണം. ഒരു ക്ലാസിൽ പത്തിൽ കൂടുതൽ കുട്ടികളെ അനുവദിക്കില്ല. ജീവനക്കാർ മാസ്ക് ധരിക്കണം.
എന്നാൽ, ചെറിയ കുട്ടികൾക്ക് മാസ്ക് നിർബന്ധമില്ല. ഡി.എച്ച്.എയുടെ അംഗീകാരമുള്ള കേന്ദ്രങ്ങളിൽ നിന്നാണ് അധ്യാപകരും ജീവനക്കാരും കോവിഡ് പി.സി.ആർ പരിശോധന നടത്തേണ്ടത്. കുട്ടികൾ ഒത്തുചേരുന്ന പരിപാടികൾ സംഘടിപ്പിക്കരുത്. കുട്ടികൾക്ക് രക്ഷിതാക്കൾ ഭക്ഷണം കൊടുത്തയക്കണം. മറ്റ് ഭക്ഷണ വിതരണം അനുവദിക്കില്ലെന്നും നിർദേശത്തിൽ പറയുന്നു. കെ.എച്ച്.ഡി.എയുടെ വെബ്സൈറ്റിലാണ് നിർദേശങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.