പോർട്ട് ബൈറൂത്തിലെ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സഹായിക്കുന്നതിനായി യു.എ.ഇയിൽ ആരംഭിച്ച അന്താരാഷ്ട്ര അടിയന്തര സഹായ ക്യാമ്പയിൻ സലാം ബൈറൂത് കുടിയേറ്റ തൊഴിലാളികളെ തിരിച്ചയക്കുന്നതിന് ഒരുലക്ഷം യു.എസ് ഡോളർ അനുവദിച്ചു. ഈ തൊഴിലാളികൾ ലബനാൻ തലസ്ഥാനത്ത് താമസ സ്ഥലവും ഭക്ഷണവുമില്ലാതെ കഴിയുകയാണ്.
ഷാർജ ഭരണാധികാരിയുടെ ഭാര്യയും ദി ബിഗ് ഹാർട്ട് ഫൗണ്ടേഷൻ ചെയർപേഴ്‌സനും യു.എൻ.എച്ച്.സി.ആറിലെ അഭയാർഥി കുട്ടികൾക്കായുള്ള പ്രമുഖ അഭിഭാഷകയുമായ ശൈഖ ജൗഹർ ബിൻത് മുഹമ്മദ് അൽ ഖാസിമി ആരംഭിച്ച സലാം ബൈറൂത് ഷാർജ ആസ്ഥാനമായുള്ള ആഗോള മാനുഷിക സംഘടനയായ ടി.ബി.എച്ച്.എഫുമായി സഹകരിച്ചാണ് ലബനാനിലെ ദുരിതാശ്വാസ ഓപറേറ്റർമാരുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നത്.
കുടിയേറ്റ തൊഴിലാളികളെ, പ്രധാനമായും സ്ത്രീകളെ അവരുടെ മാതൃരാജ്യത്തേക്ക് സുരക്ഷിതമായി മടക്കി അയക്കുന്നതിനാണ് ഒരുലക്ഷം ഡോളർ ഫണ്ട് അനുവദിച്ചത്.ലബനാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന അടിസ്ഥാനവിഭാഗ കൂട്ടായ്മയായ എ.ആർ.എം എന്ന വംശീയ വിരുദ്ധ പ്രസ്ഥാനത്തിലൂടെയാണ് നടപ്പാക്കുന്നത്. കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനാണ് ഈ തുക ചെലവഴിക്കുന്നത്.