കുവൈത്തിൽ ബുധനാഴ്ച മുതൽ പള്ളികൾ തുറക്കുമ്പോൾ കർഫ്യൂ സമയത്തും നിർബന്ധ നമസ്കാരങ്ങൾക്ക് എത്താം. ഔഖാഫ് മന്ത്രി ഫഹദ് അൽ അഫാസിയാണ് വാർത്തക്കുറിപ്പിൽ ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് വൈകീട്ട് ആറു മുതൽ രാവിലെ ആറ് വരെയാണ് കർഫ്യൂ. ഇൗ സമയത്ത് വരുന്ന മഗ്രിബ്, ഇശാ, സുബ്ഹ് നമസ്കാരങ്ങൾക്ക് തൊട്ടടുത്ത പള്ളിയിലേക്ക് നടന്നുപോവാം. എന്നാൽ, വാഹനത്തിൽ പോവാൻ അനുമതിയില്ല. ജനസാന്ദ്രത കുറഞ്ഞ പാർപ്പിട മേഖലകളിൽ ആണ് ആദ്യഘട്ടത്തിൽ പള്ളികൾ തുറക്കുക. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി 900ത്തോളം പള്ളികൾ അണുവിമുക്തമാക്കി.
പാർപ്പിട മേഖലകളിലെ പള്ളികൾ ബുധനാഴ്ച മധ്യാഹ്ന പ്രാർഥനയോടെയാണ് തുറക്കുക. അഞ്ചു നേരത്തെ നിർബന്ധ നമസ്കാരങ്ങൾക്ക് മാത്രമാണ് ആദ്യഘട്ടത്തിൽ അനുമതി നൽകിയത്. ശാരീരിക അകലം പാലിക്കൽ ഉൾപ്പെടെ ആരോഗ്യമാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പള്ളിയിൽ പ്രവേശനമെന്നും അധികൃതർ വ്യക്തമാക്കി. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മാർച്ച് 13 മുതലാണ് രാജ്യത്തെ പള്ളികൾ അടച്ചിട്ടത്.