രാജ്യത്ത് പൊതുമാപ്പ് രജിസ്ട്രേഷന് നിശ്ചയിച്ച കാലപരിധി വ്യാഴാഴ്ച അവസാനിക്കും. രജിസ്ട്രേഷൻ കേന്ദ്രങ്ങളിൽ അവസാന ദിവസങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെടുന്നതിനാലും അനധികൃത താമസക്കാരുടെ നാലിലൊന്നുപോലും ഇതുവരെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടില്ലാത്തതിനാലും തീയതി നീട്ടാൻ സാധ്യതയുണ്ടെന്ന് സൂചനയുണ്ട്.
വിവിധ രാജ്യങ്ങളുടെ എംബസികൾ തീയതി നീട്ടണമെന്ന് കുവൈത്ത് അധികൃതരോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. ഒരുലക്ഷത്തിലേറെ അനധികൃത താമസക്കാരാണ് കുവൈത്തിലുള്ളത്. ഇതിൽ 22000ത്തോളം പേർ മാത്രമേ ഇതുവരെ പൊതുമാപ്പിന് രജിസ്റ്റർ ചെയ്തിട്ടുള്ളൂ.
രാവിലെ എട്ടുമണി മുതൽ ഉച്ചക്ക് രണ്ടുവരെയാണ് പ്രവർത്തന സമയം എന്നാണ് അറിയിപ്പെങ്കിലും കർഫ്യൂ കാരണം ഉച്ചക്ക് ഒരുമണിക്കു മുമ്പ് നടപടികൾ അവസാനിപ്പിക്കുന്നുണ്ട്. നാലുകേന്ദ്രങ്ങൾ മാത്രമാണ് രജിസ്ട്രേഷനുള്ളത്.