ഇറ്റലിയില്‍ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ ഒമ്പത് ആഴ്ച നീണ്ടുനിന്ന ലോക്ഡൗൺ ഞായറാഴ്ച അവസാനിച്ചു. ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ദേശീയ ലോക്‌ഡൗണിനാണ് ഇതോടെ അവസാനമായത്. മാര്‍ച്ച് ഒമ്പതിനാണ് ഇറ്റലിയില്‍ ലോക്ഡൗൺ പ്രഖ്യാപിച്ചത്. എന്നാൽ വൈറസ് വ്യാപനത്തിന്റെ ഗ്രാഫ് വീണ്ടും ഉയരാൻ സാധ്യതയുള്ളതിനാൽ രാജ്യത്ത് നിയന്ത്രണങ്ങൾ തുടരാനാണ് സർക്കാർ തീരുമാനം.
പൊതുഗതാഗതം ഉപയോഗിക്കുന്നതിനെ സർക്കാർ പ്രോത്സാഹിപ്പിക്കില്ല. മാസ്ക് ധരിക്കാതെ ജനങ്ങൾ പൊതുയിടങ്ങളിൽ പോകരുതെന്ന് നിർദേശമുണ്ട്. ഫാക്ടറികളും നിർമാണ മേഖലകളും തുറന്നുപ്രവർത്തിക്കും. റസ്റ്ററന്റുകൾ തുറക്കുമെങ്കിലും ഭക്ഷണം അവിടെയിരുന്നു കഴിക്കാൻ അനുവാദമില്ല. ബാറുകളും ഐസ്ക്രീം പാർലറുകളും അടഞ്ഞുകിടക്കും.