കുവൈത്തിൽ ആരാധനാലയങ്ങൾ ബുധനാഴ്ച മുതൽ തുറക്കുമെന്ന് മന്ത്രാലയം. ജനസാന്ദ്രത കുറഞ്ഞ പാർപ്പിട മേഖലകളിലാണ് ആദ്യഘട്ടത്തിൽ പള്ളികൾ തുറക്കുക. അടുത്ത വെള്ളിയാഴ്ച മുതൽ മസ്ജിദുൽ കബീറിൽ ജുമുഅ പ്രാർഥന പുനരാരംഭിക്കാനും തീരുമാനമായി. എന്നാൽ, ഈ ജുമുഅക്ക് ആദ്യഘട്ടത്തിൽ ഇമാമിനും പള്ളി ജീവനക്കാർക്കും മാത്രമായിരിക്കും പ്രവേശനം.
ദേശീയ ടെലിവിഷൻ ചാനലിൽ ജുമുഅ ഖുതുബയും പ്രാർഥനയും തത്സമയം സംപ്രേക്ഷണം ചെയ്യും. പള്ളികൾ തുറക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഔഖാഫ് മന്ത്രി ഫഹദ് അൽ അഫാസി വാർത്താകുറിപ്പിൽ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 900 ത്തോളം പള്ളികൾ അണുവിമുക്തമാക്കിയിട്ടുണ്ട്.
പാർപ്പിട മേഖലകളിലെ പള്ളികൾ ബുധനാഴ്ച മധ്യാഹ്ന പ്രാർഥനയോടെയാണ് തുറക്കുക. അഞ്ചു നേരത്തെ നിർബന്ധ നമസ്കാരങ്ങൾക്ക് മാത്രമാണ് ആദ്യഘട്ടത്തിൽ അനുമതി നൽകിയത്. ശാരീരിക അകലം പാലിക്കൽ ഉൾപ്പെടെ ആരോഗ്യമാനദണ്ഡങ്ങൾ പാലിച്ച് മാത്രമായിരിക്കും പള്ളിയിൽ പ്രവേശനം എന്നും അധികൃതർ വ്യക്തമാക്കി.