യുഎഇയിലെ ചില പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്ന നിർബന്ധം അധികൃതർ നീക്കം ചെയ്തു. നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയാണ് ഇത് സംബന്ധിച്ച വിവരം പുറത്തു വിട്ടത്. എന്നാൽ എല്ലാവരും രണ്ട് മീറ്റർ സാമൂഹിക അകലം പാലിക്കണം.
പൊതു സ്ഥലങ്ങളിൽ വ്യായാമം ചെയ്യുമ്പോൾ മാസ്ക് ധരിക്കേണ്ടതില്ല. ഒരേ കുടുംബത്തിലെ അംഗങ്ങൾ തങ്ങളുടെ വാഹനത്തിൽ സഞ്ചരിക്കുമ്പോഴും ഒറ്റയ്ക്കായിരിക്കുമ്പോഴും നീന്തൽക്കുളം, ബീച്ച് എന്നിവിടങ്ങളിലും മാസ്ക് ധരിക്കേണ്ട ആവശ്യമില്ല. ബാർബർ ഷോപ്പുകൾ, ബ്യൂട്ടി സെന്ററുകൾ, ബാർബർ ഷോപ്പുകൾ, ചികിത്സയ്ക്കായി എത്തുന്ന മെഡിക്കൽ സെൻ്ററുകൾ, ക്ലിനിക് എന്നിവിടങ്ങളിലും മാസ്ക് ധരിക്കേണ്ടതില്ലെന്നും അതോറിറ്റി വ്യക്തമാക്കി.
കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ വർഷം ഓഗസ്റ്റിൽ പ്രതിദിന കോവിഡ് -19 കേസുകളുടെ എണ്ണം 60 ശതമാനം കുറഞ്ഞതിനെ തുടർന്നാണ് തീരുമാനം. ചൊവ്വാഴ്ച, രാജ്യത്ത് 322 പുതിയ കേസുകളാണ് രേഖപ്പെടുത്തിയത്.
ലോകത്തിൽ ഏറ്റവും കൂടുതൽ പേർക്ക് വാക്സിനേഷൻ നടത്തിയ രാജ്യമാണ് യുഎഇ. 92 ശതമാനത്തിലധികം നിവാസികൾക്ക് കുറഞ്ഞത് ഒരു ഡോസ് ലഭിക്കുകയും 81 ശതമാനത്തിലധികം പേർക്ക് പൂർണ്ണമായും വാക്സിനേഷൻ നൽകുകയും ചെയ്തു.