ന്യൂഡൽഹി : കോവിഡ് ലോക്ഡൗൺ സമയത്തും മറ്റും വിമാനയാത്ര ചെയ്യുന്നവരുടെ ആരോഗ്യ സംരക്ഷണത്തിന് ഡിജിസിഎ മാർഗനിർദേശം പുറത്തിറക്കി. മാർഗനിർദ്ദേശങ്ങൾ ജൂൺ മൂന്നു മുതൽ പ്രബല്യത്തിൽ വരുമെന്നും അവ കർശനമായി പാലിക്കണമെന്നും ഡിജിസിഎ ഡപ്യൂട്ടി ഡയറക്ടർ ജനറൽ സുനിൽ കുമാർ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു.
കേന്ദ്ര വ്യോമയാന മന്ത്രാലയം മേയ് 26ന് രൂപീകരിച്ച വിദഗ്ധ സമിതി സമർപ്പിച്ച നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ 12 മാർഗനിർദേശങ്ങളാണു പുറത്തിറക്കിയത്.
പ്രധാന നിർദ്ദേശങ്ങൾ
മൂന്നു പാളിയുള്ള സർജിക്കൽ മാസ്ക്, മുഖം മറയ്ക്കുന്ന ഷീൽഡ്, സാനിറ്റൈസർ എന്നിവയുൾപ്പെടെയുള്ള സുരക്ഷാ കിറ്റ് എല്ലാ യാത്രക്കാർക്കും വിമാന കമ്പനി നൽകണം.
യാത്രക്കാരുടെ എണ്ണവും സീറ്റുകളും പരിഗണിക്കുമ്പോൾ സാധ്യമെങ്കിൽ രണ്ടു യാത്രക്കാർക്കിടയിലുള്ള ഒരു സീറ്റ് ഒഴിച്ചിടണം. ഒരേ കുടുംബത്തിലുള്ളവരാണെങ്കിൽ ഒരുമിച്ചിരിക്കാൻ അനുവദിക്കാം.
യാത്രക്കാരുടെ എണ്ണം പരിഗണിച്ച് ഇടയിലുള്ള സീറ്റ് ഒഴിച്ചിടാനാവില്ലെങ്കിൽ കേന്ദ്ര ടെക്സ്റ്റയിൽസ് മന്ത്രാലയം അംഗീകരിച്ച അധിക സുരക്ഷാ ഉപകരണം കൂടി നടുവിലെ സീറ്റിലിരിക്കുന്നവർക്കു നൽകണം.
ആരോഗ്യ കാരണങ്ങളാലുണ്ടാകുന്ന സാഹചര്യത്തിലല്ലാതെ വിമാനത്തിൽ ഭക്ഷണമോ കുടിവെള്ളമോ വിതരണം ചെയ്യാൻ പാടില്ല.