കുവൈത്തിൽ വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്ന് സ്വകാര്യ മേഖലയിലേക്ക് വിസ മാറ്റം വിലക്കി. പൊതുമേഖലയിലെ 50 ശതമാനം വിദേശി ജീവനക്കാരെ പിരിച്ചുവിടാൻ സർക്കാറിന് പദ്ധതിയുണ്ട്. ഇവർ കമ്പനി വിസയിലേക്ക് മാറി കുവൈത്തിൽ തന്നെ തുടരുന്നതു തടയാനാണ് വിസ മാറ്റം വിലക്കിയത്. ഇതോടെ ഇൗ തൊഴിലാളികൾക്ക് സ്വന്തം നാട്ടിലേക്ക് തിരിച്ചുപോവേണ്ടിവരും. പൊതുമേഖലയിൽ 100 ശതമാനം സ്വകാര്യവത്കരണമാണ് ലക്ഷ്യമെങ്കിലും വിദ്യാഭ്യാസ മന്ത്രാലയംപോലെ ചില വകുപ്പുകളിൽ ഇതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്.

അതുകൊണ്ടാണ് പകുതി പേരെയെങ്കിലും പെട്ടെന്ന് ഒഴിവാക്കണമെന്ന് തീരുമാനിച്ചത്. സർക്കാർ വകുപ്പുകളിൽനിന്ന് സ്വകാര്യ മേഖലയിലേക്ക് വിസ മാറ്റം വിലക്കി നേരത്തേ മാൻപവർ അതോറിറ്റിയുടെ പൊതുവായ ഉത്തരവുണ്ടായിരുന്നു. ഫലസ്തീൻ പൗരന്മാർ, കുവൈത്തി വനിതകളുടെ വിദേശിയായ ഭർത്താവും മക്കളും, കുവൈത്ത് പൗരന്മാരുടെ വിദേശിയായ ഭാര്യ, ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ ആരോഗ്യ ജീവനക്കാർ എന്നിവരെ വിലക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

വിദ്യാഭ്യാസ മന്ത്രാലയത്തിൽനിന്ന് പിരിച്ചുവിടുന്നവർ രാജ്യത്ത് തുടരുന്നത് തടയാനാണ് വിസ മാറ്റം അനുവദിക്കരുതെന്ന് പ്രത്യേക നിർദേശം നൽകിയത്. സ്വകാര്യ മേഖലയിൽനിന്ന് സർക്കാർ മേഖലയിലേക്കുള്ള വിസ മാറ്റം വിലക്കി മാൻപവർ അതോറിറ്റി നേരത്തേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തൊഴിൽ വിപണിയിൽ കൂടുതൽ നിയന്ത്രണം കൊണ്ടുവരുന്നതിനും വിദേശ തൊഴിലാളികളുടെ ആധിക്യം കുറക്കുന്നതിനുമാണ് പരിഷ്കരണം.

LEAVE A REPLY

Please enter your comment!
Please enter your name here